സായ് സുദര്‍ശന്‍ മിന്നി; ചെന്നൈയെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്

Jaihind News Bureau
Sunday, April 26, 2026

അഹമ്മദാബാദ്: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ചെന്നൈയെ നിഷ്പ്രഭമാക്കിയാണ് ഗുജറാത്ത് വിജയം പിടിച്ചെടുത്തത്. ചെന്നൈ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം വെറും 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു.

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ സായ് സുദര്‍ശന്‍ ഇന്നും ബാറ്റിങ്ങില്‍ കരുത്തുകാട്ടി. 46 പന്തില്‍ 87 റണ്‍സെടുത്ത സുദര്‍ശന്റെ ബാറ്റിങ്ങാണ് ഗുജറാത്ത് വിജയം എളുപ്പമാക്കിയത്. 7 സിക്സറുകളും 4 ഫോറുകളും താരത്തിന്റെ ഇന്നിങ്സിന് കരുത്തേകി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 33 റണ്‍സെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നല്‍ സ്റ്റമ്പിങ്ങിലാണ് ഗില്‍ പുറത്തായത്. തുടര്‍ന്നെത്തിയ ജോസ് ബട്ലര്‍ (39*) സായ് സുദര്‍ശന് മികച്ച പിന്തുണ നല്‍കി ടീമിനെ വിജയത്തോടടുപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (74*) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. എന്നാല്‍ മറ്റ് മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടത് ടീമിന് തിരിച്ചടിയായി. സഞ്ജു സാംസണ്‍ (11), സര്‍ഫറാസ് ഖാന്‍ (0), ശിവം ദുബെ (22) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.