
ഇന്ത്യൻ ഫോട്ടോജേണലിസത്തിലെ ഇതിഹാസവും പത്മശ്രീ ജേതാവുമായ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭോപ്പാൽ ദുരന്തമുൾപ്പെടെയുള്ള ചരിത്ര മുഹൂർത്തങ്ങളെ ലോകത്തിന് മുന്നിലെത്തിച്ച ക്യാമറാക്കണ്ണുകളായിരുന്നു രഘു റായിയുടേത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രോസ്റ്റേറ്റ് ക്യാൻസറിൽ നിന്ന് രോഗമുക്തനായെങ്കിലും പിന്നീട് ആമാശയത്തിലേക്കും തലച്ചോറിലേക്കും രോഗം പടർന്നതാണ് നില വഷളാക്കിയത്. ഞായറാഴ്ച രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം.1984-ലെ ഭോപ്പാൽ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതിയ ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്കാരം’ എന്ന ചിത്രം അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കി. ആ ഒരൊറ്റ ചിത്രം മതിയാകും രഘു റായ് എന്ന ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടിന്റെ ആഴമറിയാൻ.
1965-ൽ ഫോട്ടോഗ്രഫിയിൽ ചുവടുവെച്ച അദ്ദേഹം ‘ദി സ്റ്റേറ്റ്സ്മാൻ’, ‘ഇന്ത്യ ടുഡേ’ എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഹെന്റി കാർട്ടർ ബ്രസന്റെ നാമനിർദ്ദേശപ്രകാരം ‘മാഗ്നം ഫോട്ടോസിൽ’ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി രഘു റായ് മാറി. മദർ തേരേസ, ദലൈലാമ, സത്യജിത് റായ് തുടങ്ങിയ മഹദ്വ്യക്തികളുടെ ജീവിതം ആഴത്തിൽ ഒപ്പിയെടുത്ത അദ്ദേഹത്തിന് 1971-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ടൈം, ലൈഫ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാഗസിനുകളിൽ അദ്ദേഹത്തിന്റെ ഫോട്ടോ പരമ്പരകൾ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്ന് തവണ വേൾഡ് പ്രസ് ഫോട്ടോ മത്സരത്തിന്റെ ജൂറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.