
വാഷിങ്ടണ്‍: ഇറാനെതിരെയുള്ള സൈനിക-സാമ്പത്തിക ഉപരോധം ശക്തമാക്കി അമേരിക്ക. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും ഹോര്‍മൂസ് കടലിടുക്ക് കടത്തിവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുന്ന ഇറാനിയന്‍ കപ്പലുകളെ തകര്‍ക്കുമെന്ന് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ട്രംപ് മുന്നറിയിപ്പ് നല്കി.
അമേരിക്ക നല്കിയ സമയപരിധി അവസാനിച്ചതോടെ, ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തടഞ്ഞു തുടങ്ങി. ഇറാന്റെ ഊര്‍ജ്ജമേഖലയും തീരപ്രദേശവും പൂര്‍ണ്ണമായും യുഎസ് സൈന്യത്തിന്റെ നിരീക്ഷണ വലയത്തിലാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി പൂര്‍ണ്ണമായും നിശ്ചലമാക്കുകയാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഇറാനിയന്‍ നാവികസേനയുടെ നട്ടെല്ലൊടിച്ചുവെന്നും ഏകദേശം 158 കപ്പലുകള്‍ ഇതിനോടകം തന്നെ കടലിന്റെ അടിത്തട്ടിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഫാസ്റ്റ് അറ്റാക്ക് കപ്പലുകള്‍ ഉപരോധ മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അവയും നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കടുത്ത നടപടി
ഇസ്ലാമാബാദില് നടന്ന മാരത്തോണ്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് അമേരിക്കയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഇറാന്റെ ആണവ-സൈനിക മോഹങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഈ ഉപരോധം ആഗോള എണ്ണ വിപണിയെയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.