പിതാവിന്റെ ആരോഗ്യനില ഗുരുതരം; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു

Jaihind News Bureau
Tuesday, February 24, 2026

 


ചെന്നൈ: ഐസിസി പുരുഷ ടി20 ലോകകപ്പിനിടെ ഇന്ത്യന്‍ താരം റിങ്കു സിങ് അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്നാണ് താരം ടീം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ലിവര്‍ ക്യാന്‍സര്‍ ബാധിതനായ റിങ്കുവിന്റെ പിതാവ് നിലവില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ്.

സിംബാബ്വെയ്ക്കെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് തൊട്ടുപിന്നാലെയാണ് റിങ്കു നാട്ടിലേക്ക് തിരിച്ചത്. വ്യാഴാഴ്ച ചെന്നൈയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക്, ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ വരുന്ന മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്. ടീമിന്റെ ‘ഫിനിഷര്‍’ റോളിലുള്ള റിങ്കുവിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിങ് നിരയെ ബാധിച്ചേക്കാം.

ചൊവ്വാഴ്ച നടന്ന പരിശീലനത്തില്‍ ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തുവെങ്കിലും റിങ്കു മൈതാനത്ത് ഉണ്ടായിരുന്നില്ല. താരം ടീമിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 24 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. ഈ വര്‍ഷം കളിച്ച 10 ടി20 മത്സരങ്ങളില്‍ നിന്നായി 115 റണ്‍സ് താരം നേടിയിട്ടുണ്ട്.

ടീം മാനേജ്മെന്റ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും താരത്തിന്റെ സ്വകാര്യതയും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് ഔദ്യോഗിക വിശദീകരണം പിന്നീട് നല്‍കുമെന്നും സൂചനയുണ്ട്. ക്രിക്കറ്റ് ലോകത്തെ സഹപ്രവര്‍ത്തകരും ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.