IRAN-ISRAEL| ടെഹ്റാന്‍ വ്യോമാതിര്‍ത്തി തുറന്നു; ഇറാനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി

Jaihind News Bureau
Saturday, June 21, 2025

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയത്. ഏകദേശം ആയിരം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. മഹാന്‍ എയറിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയാണ് രക്ഷാദൗത്യം നടത്തുന്നത്.

വിദ്യാര്‍ത്ഥികളുമായുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ പത്ത് മണിയോടെ എത്തും. അഷ്ഗാബത്തില്‍ നിന്നുമാണ് രണ്ടാമത്തെ വിമാനം പുറപ്പെടുന്നത്. മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരം ലാന്‍ഡ് ചെയ്യും.

‘ഇന്ത്യക്കാരെ ഞങ്ങള്‍ സ്വന്തം ആളുകളായി കണക്കാക്കുന്നു. ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നു, പക്ഷേ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതമായ യാത്രയ്ക്കായി അത് തുറക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും,’ ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനി മാധ്യമങ്ങളോട് പറഞ്ഞു. ‘ആദ്യ വിമാനം ഇന്ന് രാത്രി ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങും, ശനിയാഴ്ച രണ്ട് വിമാനങ്ങള്‍ കൂടി ഉണ്ടാകും,’ അദ്ദേഹം പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ധു’ ആരംഭിച്ചത്.