കളമശ്ശേരിയിൽ 500 കിലോ പഴയ ഇറച്ചി പിടികൂടി; ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ എത്തിച്ചത്

Jaihind Webdesk
Thursday, January 12, 2023

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് പഴയ ഇറച്ചി പിടിച്ചത്. അഴുകി തുടങ്ങിയ ഇറച്ചി കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ എത്തിച്ചതെന്നാണ് കരുതുന്നത്.
ഇറച്ചി എത്തിച്ചത് തമിഴ് നാട്ടിൽ നിന്ന് .

കളമശ്ശേരി നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനക്കിടെ 500 കിലോ പഴകിയ ഇറച്ചിയാണ് വീട്ടുമുറ്റത്തും തെങ്ങിൻചുവട്ടിലുമായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളിൽ നിന്നും കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഇറച്ചി വില്പന നടത്തിയിരുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ. ഉണ്ണിച്ചിറയിലുള്ള ഹോട്ടലിലേക്ക് ഇവിടെ നിന്ന് ഷവർമ ഉണ്ടാക്കി കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ചെറുതും വലുതുമായ വിവിധ ഹോട്ടലുകളിലേക്കും മാസങ്ങളോളം പഴക്കമുള്ള ഇറച്ചി എത്തിച്ചിരുന്നതായാണ് വിവരം. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പ്രതികരിച്ചു.