തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേർ പോലീസ് പിടിയിൽ. ഇവരിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായവർ അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.
ഒന്നര വർഷം മുമ്പാണ് കശാപ്പു തൊഴിലാളിയായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. 2017- ഓഗസ്റ്റ് 11 ന് രാത്രിയിൽ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വിഷ്ണുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ലോക്കൽ പോലീസ് അന്വേഷണം നടത്തിയിട്ട് ആരെയും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് കേസ് ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറിയത്. ഡിവൈഎസ്പി ടിഎ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം പ്രതികളെക്കുറിച്ച് മുമ്പ് സൂചന ലഭിച്ചിട്ടും പോലീസ് മുക്കിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉടുമ്പന്നൂരിൽ ഉണ്ടായ ബിജെപി-സിപിഎം സംഘർഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്.