അണക്കെട്ടുകള്‍ തുറന്നത് മുന്നറിയിപ്പോ നടപടിക്രമങ്ങളോ പാലിക്കാതെ

Jaihind News Bureau
Sunday, August 26, 2018

സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി അടക്കമുള്ളവർ ആവർത്തിക്കുമ്പോൾ  ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്നത് വേണ്ട നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് തെളിയുന്നു.

അണക്കെട്ടുകൾ തുറക്കുന്നതിൽ കൃത്യമായ മുന്നറിയിപ്പ് നൽകാതിരുന്നത് ദുരിതം ഇരട്ടിയാക്കി. 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് ന ൽകിയാകും ഡാം തുറക്കുകയെന്ന് പറഞ്ഞെങ്കിലും ഒന്നര മണിക്കൂർ മുമ്പ് മാത്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് തുറക്കുകയായിരുന്നു.

സംസ്ഥാനം പ്രളയത്തിലായ ദിവസങ്ങളിൽ മൂന്നിരട്ടിയിലേറെ വെളളം തുടർച്ചയായി രണ്ടര ദിവസം ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നത് വിട്ടത് വേണ്ട മുന്നറിയിപ്പ് നൽകാതെയായിരുന്നു. ബാണാസുര സാഗർ അണക്കെട്ടിന്റെ കാര്യത്തിലും മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതി നിലനിൽകുന്നു.

https://www.youtube.com/watch?v=BrIDeBzkNLo

പേരിന് വേണ്ടി ഒരു ജാഗ്രതാ നിർദേശം നൽകി ഡാമുകള്‍ തുറന്നതിലൂടെയാണ് പ്രളയം കടുത്തതെന്നും ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് ശാസ്ത്രീയവും വ്യക്തവുമായി നൽകിയിരുന്നില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം മാത്രമാണ് ഉണ്ടായത്. അണക്കെട്ട് തുറന്നാൽ നദികളിൽ എത്രത്തോളം വെള്ളം ഉയരുമെന്ന് വ്യക്തമായി ഡാം സുരക്ഷാ അതോറിറ്റിയോ വൈദ്യുതി വകുപ്പോ അറിയിച്ചില്ല.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായ നടപടികൾ വീടുകളിൽ വെള്ളംകയറുമെന്നും ഒഴിഞ്ഞു പോകണമെന്നുമുള്ള കർശനമുന്നറിയിപ്പിന് പകരം ജാഗ്രത പാലിക്കണമെന്ന നിസാര സന്ദേശത്തിലൊതുങ്ങി. ആശങ്ക വേണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. എത്ര മുന്നറിയിപ്പ് നൽകിയാലും ജനം ഒഴിയാൻ തയാറല്ലാത്ത സാഹചര്യമുള്ളപ്പോഴാണ് അറിയിപ്പിൽ മാത്രം ഒതുങ്ങിയത്.

ഇടുക്കിയിൽ തുടക്കത്തിൽ മാത്രം അമ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതടക്കം നടപടികളുണ്ടായി. മുല്ലപ്പെരിയാർ തുറന്ന് വിടുന്ന തീരുമാനം ഉണ്ടായത് രാത്രിയാണ്. മണിക്കൂറുകൾക്കകം ഡാം തുറന്നത് കാരണം തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ഉപേക്ഷിച്ചാണ് ജനങ്ങൾ ജീവനും കൊണ്ടോടിയത്. അന്ന് സെക്കന്റിൽ 25 ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്കൊഴുകിയത്. ഇതോടെ മുൻകരുതലു.കൾക്ക് സാവകാശം ഇല്ലാതായി.

തുറന്ന് വിട്ട മറ്റ് അണക്കെട്ടുകളുടെ സ്ഥിതിയും ഇതായിരുന്നു. ഈ ഗുരുതര സാഹചര്യത്തിൽ അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നൽകേണ്ടി വന്നുവെന്ന് ഡാം സുരക്ഷാ അതോറിറ്റി പറയുന്നു. ഈ ദിവസങ്ങളിൽ 164 ശതമാനം മഴയാണ് അധികം പെയ്തിറങ്ങിയത്. ജൂലൈ അവസാനം തന്നെ നിറഞ്ഞ അണക്കെട്ടു കൾക്ക് നീരൊഴുക്ക് താങ്ങാനായില്ല. മഴ ശക്തമാകും മുമ്പെ ജലം പലപ്പോഴായി ഒഴുക്കിയിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.