വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ സർക്കാർ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാൽ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സോഷ്യൽമീഡിയ കമ്യൂണിക്കേഷൻ ഹബ്ബുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ നൽകിയ പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ഇതു പറഞ്ഞത്.
വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ പിന്തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്തെ ഭരണകൂട നിരീക്ഷണമുള്ള രാജ്യമാക്കിത്തീർക്കുമെന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. വ്യക്തികളുടെ സ്വകാര്യ സംബന്ധിച്ച് 2017 ൽ ഉണ്ടായ കോടതി ഉത്തരവ് സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. ഹർജിക്കാരൻ ഉന്നയിച്ച വിഷയം വിശദമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽഎയാണ് ഹർജി സമർപ്പിച്ചത്. വ്യക്തികളുടെ സ്വകാര്യതയേയും മൗലിക അവകാശങ്ങളേയും പൂർണമായും ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.