എ.ഐയുടെ പ്രത്യാഘാതം കേരളത്തിലും: യുവാക്കളുടെ പ്രശ്‌നങ്ങള്‍ സ്റ്റാര്‍ട്ടപ്പിലൂടെ മാത്രം പരിഹരിക്കാനാവില്ല: എ കെ ആന്റണി

Jaihind News Bureau
Thursday, March 6, 2025

സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്‌നിപര്‍വതം പോലെയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി . കേരളത്തിലെ യുവജനതക്ക് അപചയമുണ്ടായി. അവര്‍ അരക്ഷിതാവസ്ഥയിലാണെന്നും എ കെ ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ജി കാര്‍ത്തികേയന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തിലെ യുവാക്കള്‍ നേരിടുന്ന തൊഴില്‍,വരുമാനക്കുറവ് പ്രശ്‌നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടു മാത്രം പുതു തലമുറയുടെ പ്രശ്‌നം പരിഹരിക്കാനാകില്ല. സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ഭാഗം മാത്രമാണ്. വെറുതേ വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ പോര. നടപ്പാക്കാന്‍ ശ്രമിക്കണം. കേരളത്തിലെ ചെറുപ്പക്കാര്‍ പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന അഗ്‌നിപര്‍വ്വതം പോലെയാണ്. മധുര ഭാഷണം മാത്രം നടത്തി അവരെ അടക്കി നിര്‍ത്താനാകില്ലെന്നും ആന്റണി പറഞ്ഞു. സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന് നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ അപകടത്തിലേയ്ക്ക് പോകുമെന്നും എകെ ആന്റണി പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. സര്‍ക്കാര്‍ കണ്ണുതുറക്കണം. വാഗ്ദാനം നല്‍കി യുവാക്കളെ കബളിപ്പിച്ചാല്‍ വലിയ അപകടത്തിലേയ്ക്ക് പോകും. യുവാക്കള്‍ക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ല.

എ.ഐയുടെ പ്രത്യാഘാതം കേരളത്തിലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേരളത്തിലെ യുവാക്കള്‍ അരക്ഷിതാവസ്ഥയിലാണ്. കേരളത്തിലെ യുവാക്കള്‍ക്കും സുഖ സൗകര്യങ്ങള്‍ വേണം. അവര്‍ക്ക് നല്ല ജോലി ആവശ്യമുണ്ട്. ജോലിക്ക് അനുസരിച്ചുള്ള ശമ്പളവും വേണം. ഇത് ലഭിക്കാത്തതിനാലാണ് യുവാക്കള്‍ പുറത്തേയ്ക്ക് പോകുന്നത്. എന്നാല്‍, അവിടെയും അവസരം കുറയുകയാണ്. യുവാക്കള്‍ക്ക് ദിശാബോധം നല്‍കിയെന്നതാണ് ജി കാര്‍ത്തികേയന്റെ ഏറ്റവും വലിയ സംഭാവന. കാര്‍ത്തികേയനെ ഒരിക്കലും വിസ്മരിക്കാനാവില്ല. നേരും നെറിയും പുലര്‍ത്തിയിരുന്ന സുഹൃത്താണെന്നും എകെ ആന്റണി പറഞ്ഞു.