ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്‍റെ കൂടുതല്‍ വിവരങ്ങള്‍

Jaihind Webdesk
Saturday, August 3, 2019

ശ്രീറാം വെങ്കട്ടരാമന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടമ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവതി ആരെന്ന അന്വേഷണത്തിലാണ് സൈബര്‍ ലോകവും നവമാധ്യമങ്ങളും. അബുദാബിയില്‍ താമസമാക്കിയ വഫ ഫിറോസ് ആയിരുന്നു അപകടസമയത്ത് ശ്രീരാമിനൊപ്പം കാറിലുണ്ടായിരുന്നത്. മോഡല്‍ എന്ന നിലയിലാണ് വഫ ശ്രദ്ധനേടുന്നത്. ശ്രീറാമിന്‍റെ സുഹൃത്ത് എന്നാണ് ഇവര്‍ അപകടത്തിന് പിന്നാലെ സ്ഥലത്ത് കൂടിയവരോടും പൊലീസിനോടും വെളിപ്പെടുത്തിയത്.

തിരുവനന്തപുരം മരപ്പാലം സ്വദേശിയാണ് വഫ ഫിറോസ്. തിരുവനന്തപുരത്തെ കവഡിയാറിലെ ഒരു ക്ലബ്ബില്‍ നിന്ന് ഭക്ഷണവും കഴിച്ച് വഫയുടെ കാറില്‍ മടങ്ങുമ്പോഴായിരുന്നു കാര്‍  മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിന്‍റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതും ബഷീറിന്‍റെ മരണത്തിന് ഇടയാക്കിയതും. മദ്യപിച്ച് ലക്കുകെട്ടിരുന്ന അവസ്ഥയില്‍ ശ്രീറാം ഐ.എ.എസ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന വാഹനം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വാഹനം ഓടിച്ചത് ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്ത് ആണെന്നായിരുന്നു ശ്രീറാം പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഡ്രൈവിംഗ് സീറ്റില്‍ പുരുഷനായിരുന്നു എന്ന ദൃക്സാക്ഷി മൊഴികള്‍ പോലീസിന് അവസാനം മുഖവിലക്കെടുക്കേണ്ടിവന്നു. അപകടം നടക്കുന്ന സമയത്ത് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്നും ശ്രീറാം മദ്യപിച്ചിരുന്നെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ വഫ ഫിറോസിന്‍റെ കാറില്‍ രാത്രി ഒരു മണിസമയത്ത് ശ്രീറാം ഐ.എ.എസ് നടത്തിയ യാത്ര സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇരുവരും ആദ്യം പറഞ്ഞ കാര്യങ്ങളിലും വൈരുദ്ധ്യമുണ്ട്. എന്തായാലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമായേക്കും. തുടക്കത്തില്‍ ഇവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പോലീസ് മാധ്യമപ്രവര്‍ത്തകരുടെ നിലപാട് കൊണ്ടും ദൃക്സാക്ഷി മൊഴികള്‍ തള്ളാനാകാതെയുമാണ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറായത്.