‘സി.പി.എം-ബി.ജെ.പി ഭായി-ഭായി ബന്ധത്തില്‍ ആ പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കരുത്’ : വി.ടി ബല്‍റാം എം.എല്‍.എ

Jaihind News Bureau
Tuesday, April 14, 2020

പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന നടപടിക്കെതിരെ പൊലീസിനും സർക്കാരിനും രൂക്ഷ വിമർശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. വിഷയത്തിൽ ആഭ്യന്തരവകുപ്പും ശിശുക്ഷേമത്തിന്‍റെ ചുമതലയുള്ള ആരോഗ്യവകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് വി.ടി ബല്‍റാം ആവശ്യപ്പെട്ടു.

സി.പി.എം  ഭരണത്തില്‍ പാര്‍ട്ടി ഗ്രാമത്തിലാണ് ഒരു കൊടും ക്രിമിനലിന് പൊലീസ് സംരക്ഷണം ലഭിക്കുന്നത്. സി.പി.എം, ബി.ജെ.പി ഭായി-ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കരുതെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

സ്കൂളിലെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതി ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

”പാനൂർ പാലത്തായിലെ അതീവ ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിന്‍റെ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ട്.

സിപിഎമ്മിന്‍റെ ഒരു പാർട്ടി ഗ്രാമത്തിലാണ്, പാർട്ടി നാട് ഭരിക്കുമ്പോൾ, ബി.ജെ.പി നേതാവായ ഒരു കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസിന്‍റെയും അധികാരസ്ഥാനങ്ങളുടേയും ഈ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാൻ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ – ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ല.”