തിരുവനന്തപുരം : വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധത്തിനിരയായി ജീവൻ നഷ്ടപ്പെടേണ്ടിവന്നത് തീർത്തും വേദനാജനകവും നിർഭാഗ്യകരവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.
നീതിക്ക് വേണ്ടി നിരവധി വാതിലുകളിൽ മുട്ടിയെങ്കിലും അവിടെയൊന്നും സ്റ്റാന്‍ സ്വാമിക്ക് അർഹമായ നീതി ലഭ്യമാകാതെ പോകുകയാണുണ്ടായത്. ജീവൻ രക്ഷിക്കാൻ ബാധ്യതപ്പെട്ട നിയമ സംവിധാനം തന്നെ ജീവൻ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്കെത്തിക്കുന്നത് മനഃപ്പൂർവമായ നരഹത്യക്ക് തുല്യമാണ്. ജീവിതം മുഴുവൻ പാവപ്പെട്ടവർക്കും ആദിവാസികൾക്കും വേണ്ടി സ്വയം സമർപ്പിതനായി പ്രവർത്തിച്ച സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.