കെ.എസ്.യുക്കാരെ തല്ലാന്‍ ഓടിയ മന്ത്രി ഒടുവില്‍ ആശുപത്രിയില്‍; കണ്ണൂരില്‍ വീണയുടെ ‘ഓസ്‌കാര്‍’ അഭിനയം; ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Wednesday, February 25, 2026

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ‘പരിക്ക് നാടകം’ പൊളിച്ചടുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും അതൊന്നും വകവെക്കാതെ മര്‍ദ്ദിക്കാന്‍ തുനിഞ്ഞെത്തിയ മന്ത്രിക്ക്, ഒടുവില്‍ തിരക്കഥയനുസരിച്ച് പരിക്കേറ്റെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.

വന്ദേഭാരത് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാനെത്തിയ മന്ത്രിക്ക് മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ‘എന്തിനാടാ ഞാന്‍ രാജി വെയ്ക്കേണ്ടത്?’ എന്ന് ചോദിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രി രോഷാകുലയായി പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസുകാര്‍ മന്ത്രിയെ തടയാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. പ്ലാറ്റ്ഫോമില്‍ എവിടെയും മന്ത്രിയെ സമരക്കാര്‍ തൊടുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല.

പ്രതിഷേധക്കാരെ മാറ്റിക്കഴിഞ്ഞപ്പോള്‍ ഇത് വെറും ‘ഷോ’ ആണെന്ന് പരിഹസിച്ചുകൊണ്ട് ചിരിച്ച മുഖത്തോടെയാണ് മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നത്. പ്ലാറ്റ്ഫോമില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ വന്നതോടെ മന്ത്രിയുടെ ഭാവം മാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതുവരെ പരിക്കിനെക്കുറിച്ച് സൂചിപ്പിക്കാതിരുന്ന മന്ത്രി, ഫോണ്‍ വെച്ചതിന് പിന്നാലെ കഴുത്തിനും കൈയ്ക്കും വേദനയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കൂടി ഇടപെട്ട് പരിക്കിനെ പൊലിപ്പിച്ചു കാട്ടിയതോടെ തിരക്കഥ പൂര്‍ണ്ണമായി. പ്ലാറ്റ്ഫോമിലൂടെ സാധാരണ പോലെ നടന്ന മന്ത്രി, മിനിറ്റുകള്‍ക്കകം ആശുപത്രിയിലേക്ക് പോകുന്ന വിചിത്ര കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.

കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിച്ചു എന്ന സി.പി.എം പ്രചാരണത്തെ വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നു. സ്വന്തം വകുപ്പിലെ പരാജയങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെ ഉയരുന്ന ജനരോഷം വഴിതിരിച്ചു വിടാനാണ് മന്ത്രി ‘പരിക്ക്’ നാടകം കളിക്കുന്നത്.