സൗജന്യ റേഷന്‍ വിതരണം ഒരു സാമ്പത്തിക ബാധ്യതയും സർക്കാരിനുണ്ടാക്കുന്നില്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ

Jaihind News Bureau
Sunday, April 5, 2020

സൗജന്യ റേഷന്‍ വിതരണത്തിലൂടെ  ഒരു സാമ്പത്തിക ബാധ്യതയും സർക്കാരിനുണ്ടാക്കുന്നില്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. വലിയ ഔദാര്യമെന്ന മട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത് പ്രചാരണം മാത്രമാണ്. പാവപ്പെട്ടവര്‍ക്ക് കൂടുതലായി ഒന്നും സൗജന്യമായി നല്‍കിയിട്ടില്ലെന്നും വെള്ളക്കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗജന്യം നല്‍കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി.ഡി സതീശന്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

സൗജന്യ റേഷന്‍ വിതരണം: ഒരു സാമ്പത്തിക ബാധ്യതയും സർക്കാരിനുണ്ടാക്കുന്നില്ല.
…………………………….
എന്തോ വലിയ ഔദാര്യം എന്ന മട്ടില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സൗജന്യ റേഷന്‍ നല്‍കുകയാണല്ലോ. എന്നാല്‍ ഇത് പ്രചരണം മാത്രമാണ്. പാവങ്ങള്‍ക്ക് കൂടുതലായി ഒന്നും സൗജന്യമായി നല്‍കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ വെള്ളക്കാർഡുള്ളവർക്ക് മാത്രമാണ് ഇപ്പോള്‍ സൗജന്യം നല്‍കുന്നത്.

മഞ്ഞ കാര്‍ഡുകാര്‍
————–
സമൂഹത്തില്‍ ഏറ്റവും ദരിദ്ര വിഭാഗത്തില്‍ പെടുന്ന അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍ പെടുന്ന മഞ്ഞ കാര്‍ഡുകാര്‍ക്ക് നേരത്തെ തന്നെ മുപ്പത് കിലോ അരിയും, അഞ്ച് കിലോ ഗോതമ്പും വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഭക്ഷ്യ സുരക്ഷാനിയമം അനുസരിച്ച് 2012 മുതല്‍ നല്‍കുന്നതാണിത്. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍സൗജന്യമെന്ന പേരില്‍ നല്‍കുന്നതും നേരത്തെ സൗജന്യമായി നല്‍കിക്കൊണ്ടിരുന്നതാണ്.

പിങ്ക് കാര്‍ഡുകാര്‍
———-
മുന്‍ഗണനാ വിഭാഗക്കാരാണിവര്‍. ഒരോ ആളിനും നാല് കിലോ അരിയും ഓരോ കിലോ ഗോതമ്പും യു ഡി എഫ് കാലത്ത് തന്നെ സൗജന്യമായി നല്‍കിയിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം അതിന് രണ്ട് രൂപ കൈകാര്യ ചിലവ് എന്ന നിലയില്‍ ചുമത്തി. ആ രണ്ട് രൂപ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ. അതാണ് സൗജന്യം.

നീല കാര്‍ഡുകാര്‍
———-
മുന്‍ഗണനേതരം: ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് രണ്ട് കിലോ അരി സൗജന്യ നിരക്കില്‍ നേരത്തെ തന്നെ നല്‍കി വന്നതാണ്. യു ഡി എഫ് സമയത്ത് രണ്ടു രൂപയായിരുന്നത് ഇടതു സര്‍ക്കാര്‍ 4 രൂപയാക്കി. ആ തുക ഈ സര്‍ക്കാര്‍ പിന്‍വലിച്ചു ഏന്നേയുള്ളു. സാമ്പത്തികമായി അല്‍പ്പം മെച്ചപ്പെട്ട ഈ വിഭാഗത്തിന് നാല് രൂപ നിരക്കില്‍ നല്‍കിയിരുന്ന അരി ഇപ്പോള്‍ സൗജന്യമാക്കിക്കൊടുത്തു.

വെള്ളക്കാര്‍ഡ്
—————
മുൻഗണനേതര വിഭാഗം. പത്ത് രൂപ 90 പൈസ നിരക്കിലാണ് നേരത്തെ ഈ വിഭാഗത്തിന് അരി നല്‍കിയിരുന്നത്. അത് സൗജന്യമാക്കിക്കൊടുത്തു.

ഫലത്തില്‍ ഈ വിഭാഗത്തിന് മാത്രമേ റേഷന്‍ സൗജന്യമാക്കിയിട്ടുള്ളു. ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റേഷൻ സൗജന്യം കേരള സർക്കാർ ഇപ്പോൾ കൊടുക്കുന്നില്ല. ഫലത്തിൽ സംസ്ഥാന സർക്കാരിന് കാര്യമായ സാമ്പത്തിക ബാധ്യത സൗജന്യ റേഷൻ കൊടുക്കുന്നതിൽ നിന്ന് ഉണ്ടാകുന്നില്ല.
സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുത്തു തീർക്കാൻ ആറു മാസത്തെ കുടിശ്ശിഖയുണ്ട്. അത് രണ്ടു മാസത്തെ മാത്രം കൊടുക്കുന്നത് സർക്കാരിൻ്റെ കോവിഡ് പാക്കേജായും അധിക ബാധ്യതയായും അവതരിപ്പിക്കുന്നത് ശരിക്കും കബളിപ്പിക്കലാണ്.