കര്‍ഷകരുടെ ശവപ്പറമ്പായി ഇടുക്കി; തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

Jaihind Webdesk
Friday, March 1, 2019

Pinarayi-Farmer

ഇടുക്കി : കോടികൾ മുടക്കി പിണറായി സർക്കാർ 1000 ദിനങ്ങൾ ആഘോഷിക്കുമ്പോൾ, തകർന്നടിഞ്ഞ ഇടുക്കിയിലെ കാർഷിക മേഖല കർഷകരുടെ ശവപ്പറമ്പായി മാറുകയാണ്. കർഷകർക്കായി പ്രഖ്യാപിച്ച ബജറ്റും പാക്കേജും പേരില്‍ മാത്രം ഒതുങ്ങുമ്പോൾ 55 ദിവസത്തിനിടെ ഇടുക്കിയിൽ അത്മഹത്യ ചെയ്തത് എട്ടോളം കര്‍ഷകരാണ്.

തൊഴിലാളികളുടെയും കർഷകരുടെയും പേരിൽ അധികാരത്തിലെത്തിയ ഇടതു സർക്കാരിന് ഇടുക്കിയിലുള്ളത് 3 എം.എൽ.എമാരും ഒരു മന്ത്രിയും എം.പിയുമാണ്. എന്നിട്ടും അത്മഹത്യ ചെയ്ത കർഷകരുടെ വീടുകൾ സന്ദർശിക്കാന്‍പോലും ഇവർ ഇതുവരെ തയാറായിട്ടില്ല. മഹാപ്രളയവും വിളനാശവും മൂലം ജീവനും സമ്പാദ്യവുമെല്ലാം നഷ്ടപെട്ട ആയിരക്കണക്കിന് കർഷകരാണ് ജില്ലയിലുള്ളത്. ബാങ്കുകളിൽ നിന്നും നിരവധി കര്‍ഷക കുടുംബങ്ങളാണ് ജപ്തി ഭീഷണി നേരിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. കടാശ്വാസങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. പ്രളയത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയം ബാങ്കധികൃതർ പരിഗണിക്കുന്നില്ല.

സർക്കാർ ഇടപെട്ട് ജപ്തി നോട്ടീസുകൾ തടയാൻ വേണ്ട സംവിധാനങ്ങൾ ഉണ്ടാകുന്നില്ല. ഇതിനോടകം സർക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ആയിരക്കണക്കിന് കർഷകർക്ക് ജപ്തി നോട്ടീസ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യതളുടെ കഥകളാകും കേള്‍ക്കേണ്ടിവരിക.