തൃശ്ശൂർ കുറാഞ്ചേരിയിൽ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് ഒരു വർഷം

Jaihind News Bureau
Saturday, August 17, 2019

തൃശ്ശൂർ കുറാഞ്ചേരിയിൽ നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടൽ കുറാഞ്ചേരിയിലെ 19 പേരുടെ ജീവനാണ് കവർന്നെടുത്തത്. ദുരന്തം സംഭവിച്ചു ഒരു വർഷം തികയുമ്പോൾ ദുരന്തത്തിൽ മരണപ്പെട്ടവരുടെ സ്മരണാർത്ഥം വടക്കഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തും ചേർന്ന് അനുസ്മരണം സംഘടിപ്പിച്ചു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഏറ്റവുമധികം ജീവനുകൾ നഷ്ടമായത് തൃശ്ശൂർ ജില്ലയിലെ കുറാഞ്ചേരിയിലുണ്ടായ മണ്ണിടിച്ചിലിലായിരുന്നു. സംസ്ഥാനം വീണ്ടുമൊരു പ്രളയകാലത്തിലൂടെ കടന്നുപോകുമ്പോൾ കുറാഞ്ചേരിയിൽ 19 ജീവനുകൾ പൊലിഞ്ഞിട്ട് ഒരു വർഷം തികയുന്നു. കുറാഞ്ചേരി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി വടക്കാഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തും ചേർന്ന് അനുസ്മരണം സംഘടിപ്പിച്ചു. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്ദീൻ തിരിതെളിയിച്ച് പുഷ്പാർച്ചന നടത്തി.

കഴിഞ്ഞ വർഷം ആഗസ്ത് 16ന് രാവിലെ 6:50 നുണ്ടായ ഉരുൾപ്പെട്ടലിൽ പ്രദേശത്തെ അഞ്ചു വീടുകളാണ് മണിനടിയിലായത്. മലമുകളിൽ നിന്നും 19 പേരുടെ ജീവൻ കവർന്നുകൊണ്ട് കുത്തിയൊലിച്ചെത്തിയ മണ്ണ് സംസ്ഥാനപാതയുടെ താഴെയുള്ള റെയിൽവേ ട്രാക്ക് വരെ എത്തിയിരുന്നു.
മലഞ്ചെരുവിലെ രണ്ട് കുടുംബങ്ങളെ ദുരന്തം പൂർണ്ണമായും ഇല്ലാതാക്കിയപ്പോൾ ഒരു കുടുംബത്തിലെ ഒരാളുടെയും മറ്റൊരു കുടുബത്തിലെ രണ്ടുപേരുടെയും ജീവൻ മാത്രം ബാക്കിയാക്കി.