ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമാ‍യി ക്രിസ്മസ്

Jaihind Webdesk
Sunday, December 25, 2022

ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമാ‍യി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകം മുഴുവൻ സ്‌നേഹത്തിന്‍റെയും അതിജീവനത്തിന്‍റെയും സന്ദേശം പകർന്നുനൽകി ഉണ്ണി യേശുവിന്‍റെ ജനനത്തിന്‍റെ ഓർമ്മയിൽ ലോകമെങ്ങും ആഘോഷത്തിലാണ്. തിരുപ്പിറവിയുടെ സ്മരണയുമായി തലസ്ഥാനത്തെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനയും ക്രിസ്മസ് ശുശ്രൂഷകളും നടന്നു.

സ്‌നേഹത്തിന്‍റേയും സഹനത്തിന്‍റെയും ആദ്യപാഠങ്ങൾ പറഞ്ഞുകൊണ്ടാണ് ദൈവപുത്രന്‍റെ കാലിത്തൊഴുത്തിലെ ജനനം പോലും. ജാതിമത ചിന്തകൾക്ക് അപ്പുറം ലോകം മുഴുവൻ യേശുദേവന്‍റെ ജനനത്തെ ക്രിസ്തുമസായി ആഘോഷിക്കുന്നു. സഹനത്തിന്‍റെയും എളിമയുടെയും ജീവിതം തന്നെയാണ് ക്രിസ്തുദേവൻ വിശ്വാസികൾക്കും ലോകത്തിനും പകർന്നു നൽകിയത്. പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവും ഒരുക്കി നാടും നഗരവും ക്രിസ്മസ് ലഹരിയിലാണ്.

ക്രിസ്തീയ ദൈവാലയങ്ങളിൽ പ്രാർത്ഥനയും കരോൾ മത്സരങ്ങളും ആഘോഷങ്ങളും നടക്കുന്നു. പരസ്പരം പകയും വിദ്വേഷവുമായി സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം പഴങ്കഥയാകുന്ന ഇക്കാലത്ത് ഇന്നത്തെ മനുഷ്യർ ആ വലിയ ജീവിതത്തിന്‍റെ ചെറിയ പാഠങ്ങൾ എങ്കിലും ഉൾക്കൊള്ളേണ്ടത് കാലത്തിന്‍റെ തന്നെ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകനന്മയ്ക്കായി ജന്മം കൊണ്ട ദൈവപുത്രന്‍റെ ജന്മദിനം നമുക്കും ഒരുമയോടെ ആഘോഷിക്കാം. എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകള്‍.