സിപിഎം നടത്തുന്ന ജാതി-മത-വർഗീയ വിഭജന ശ്രമങ്ങൾക്കെതിരെ തൃക്കാക്കര വിധിയെഴുതും: ജി ദേവരാജൻ

Jaihind Webdesk
Monday, May 30, 2022

 

താല്‍ക്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് കേരളത്തില്‍ സിപിഎം നടത്തുന്ന ഹീനമായ ജാതി-മത വർഗീയ വിഭജന ശ്രമങ്ങൾക്കെതിരെ തൃക്കാക്കരയിലെ വോട്ടർമാർ വിധിയെഴുതുമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ.

കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത വർഗീയ പ്രചാരണമാണ് മുഖ്യമന്ത്രിയടക്കം തൃക്കാക്കരയിൽ തമ്പടിച്ച് നടത്തിയത്. ഭരണപരാജയം മറച്ചുവെക്കുന്നതിനായി വർഗീയ പ്രചാരണവും അശ്ലീല പ്രചാരണവും നടത്തുകയായിരുന്നു കേരള സിപിഎം നേതാക്കൾ. പരാജിതരായ ഭരണാധികാരികളാണ് വർഗീയതയിൽ അഭയം തേടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിന്‍റെ അധികാര ദുർവിനിയോഗത്തിനും ധൂർത്തിനും യുവജന വഞ്ചനക്കുമെതിരായ ശക്തമായ താക്കീതായി തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം മാറും. സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ വൻ വിജയത്തിന് കാരണമാകുമെന്നും ജി ദേവരാജൻ അഭിപ്രായപ്പെട്ടു.