തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ തട്ടിപ്പ് കമ്പനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയില്‍ 350 കോടിയുടെ ഡാറ്റ തട്ടിപ്പിന് അന്വേഷണം നേരിടുന്ന കമ്പനിയാണ് സ്പ്രിങ്ക്ളര്‍. ഈ കമ്പനിയെ എങ്ങനെയാണ് സർക്കാർ തെരഞ്ഞെടുത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഡാറ്റ സുരക്ഷ സംബന്ധിച്ച് ചോദ്യം ഉയർത്തിയതിന് ശേഷം മാത്രമാണ് കരാര്‍ സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത്. ഇതുതന്നെ സ്പ്രിങ്ക്ളര്‍ കമ്പനി പുറത്തുവിട്ടതാണ്. ഇതിന് നിയമസാധുതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ്-19 ന്‍റെ മറവില്‍ നടക്കുന്ന വന്‍ അഴിമതിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ളറുമായുള്ള കരാറിന് സർക്കാര്‍ തലത്തില്‍ യാതൊരു രേഖകളുമില്ല. സ്പ്രിങ്ക്ളര്‍ കമ്പനി പുറത്തുവിട്ടിരിക്കുന്ന രേഖകള്‍ വിശ്വസനീയമല്ല. ഐ.ടി സെക്രട്ടറി ഓരോ ദിവസവും ഓരോ രേഖകള്‍ സൃഷ്ടിക്കുകയാണ്. അതിനാല്‍ ഐ.ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയുണ്ടായില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
https://www.facebook.com/JaihindNewsChannel/videos/707297920009657/