കൊച്ചി : ഗവർണ്ണർ വിമർശനങ്ങൾക്ക് അതീതനല്ലെന്നും വിമർശിക്കപ്പെടേണ്ടയാള്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തു എന്ന് ഗവർണ്ണർ തന്നെ സമ്മതിച്ചു കഴിഞ്ഞു. ചാൻസിലർ പദവി ഒഴിയുമെന്ന് പറയുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രസിഡന്‍റിന് ഡി ലിറ്റ് കൊടുക്കാൻ വൈസ് ചാൻസിലറുടെ ചെവിയിൽ സ്വകാര്യമായി പറയേണ്ടതല്ല. ഗവർണ്ണർ ചാൻസിലർ പദവിയിൽ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
പൊലീസിനെതിരായ ഒരു സംഭവം ഉണ്ടാകുമ്പോൾ പറയുന്നത് ഒറ്റപ്പെട്ട സംഭവം എന്നാണ് ന്യായീകരിക്കുന്നത്. സംസ്ഥാനത്ത് എസ്പിമാർ സിപിഎം ജില്ലാ സെക്രട്ടറിമാരുടെ കീഴിലാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് എന്ത് തെറ്റ് ചെയ്താലും സിപിഎം ന്യായീകരിക്കുകയാണ്. സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷന്‍ ഭയമാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ മെഗാഫോൺ അല്ല പ്രതിപക്ഷമെന്നും അദ്ദേഹം കൂട്ടി ചേർത്തു.