സര്‍ക്കാര്‍ ഇടപെട്ട്  നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 6, 2021

തിരുവനന്തപുരം:   നെല്ല് സംഭരണം വൈകുന്നത്  മൂലം സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണെന്നും  സര്‍ക്കാര്‍ അടിയിന്തരമായി  ഇടപെട്ട്  നെല്‍ കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു.

അപ്പര്‍ കുട്ടനാട്   പ്രദേശങ്ങളില്‍ രണ്ട്  ലക്ഷം ടണ്‍ നെല്ല് സംഭരിക്കാതെ കിടക്കുകയാണ്.  സ്വകാര്യമില്ലുടമകളെയാണ്  നെല്‍ സംഭരണത്തിനായി  സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ചുതമലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അവര്‍ നെല്ല് എടുക്കുന്നതില്‍  വീഴ്ചവരുത്തിയാണ്   കര്‍ഷകരെ വലിയ പ്രതിസന്ധയിലേക്ക്  തള്ളിവിട്ടത്.    കുറഞ്ഞ വിലക്ക് കര്‍ഷകരില്‍ നിന്ന്  നെല്ല് കിട്ടാന്‍ വേണ്ടി  നെല്ലെടുക്കുന്നത മില്ലുടമകള്‍ മനപ്പൂര്‍വ്വം  വൈകിക്കുകയാണെന്ന്  കര്‍ഷകര്‍ ആരോപിക്കുന്നു.

നെല്ല് കിടന്ന് നശിച്ചപോകുമെന്ന് കണ്ടാല്‍ മില്ലുടമകള്‍ പറയുന്ന വിലക്ക് കര്‍ഷകര്‍ നെല്ല് നല്‍കുമെന്നാണ് അവര്‍ കരുതുന്നത്. ഇത്  കര്‍ഷകരെ വലിയ ദുരിതത്തിലേക്കും   പ്രതിസന്ധിയിലേക്കും നയിച്ചിരിക്കുകയാണ്.    കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് കര്‍ഷകരാണ് ഇത് മൂലം   ആത്മഹത്യക്ക്  ശ്രമിച്ചത്.  അത് കൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നെല്ല് സഭംരണം  ഊര്‍ജ്ജിതമാക്കണമെന്നും  നെല്‍ കര്‍ഷകര്‍ക്ക്  മതിയായ  വില ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.