ജനങ്ങളെ എങ്ങനെ പിഴിയാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു; ക്രിക്കറ്റ് ടിക്കറ്റിന്‍റെ നികുതി പിൻവലിക്കണം; രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, January 8, 2023

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർനടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒറ്റയടിക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 18% ജി എസ് ടി നികുതിക്ക് പുറമേയാണ് 12% വർദ്ധിപ്പിച്ചത്. ഇത് കാരണം കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണം. ഇത് സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കളി കാണാൻ എത്തുന്നതിൽ ഏറെപ്പേരും വിദ്യർത്ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വൻകിട മദ്യക്കമ്പനികൾക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സർക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൻകിട കമ്പനികൾക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരൻ്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്ന സർക്കാർ കൊള്ളയാണ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രിക്കറ്റ് ടിക്കറ്റിന് കൂട്ടിയ നികുതി അടിയന്തരമായി പിൻവലിക്കണം .വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ എങ്ങനെ പിഴിയാമെന്നാണ് സർക്കാർ ഗവേഷണം നടത്തുന്നത്. പിണറായി സർക്കാർ ജനങ്ങൾക്ക് ബാധ്യതയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.