സോളാര്‍ തട്ടിപ്പ് കേസ് : സരിത.എസ്.നായര്‍ക്ക് ആറുവര്‍ഷം കഠിനതടവും പിഴയും

Jaihind Webdesk
Tuesday, April 27, 2021

 

കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത.എസ്.നായര്‍ക്ക് ആറ് വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ചതി, വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റത്തിനാണ് ശിക്ഷ. കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനിലായതിനാല്‍ പ്രത്യേകകേസായി പിന്നീട് പരിഗണിക്കും. കേസിലെ രണ്ടാംപ്രതിയായ സരിത കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്നാംപ്രതി ബി.മണിമോനെ വെറുതെവിട്ടു.

കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി. തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ നേരത്തെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.

വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണു പരാതി. കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു.

2019 ൽ ഏപ്രിൽ വരെ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയിൽ മജിസ്ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്ട്രേട്ട് ചുമതലയേറ്റപ്പോൾ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു.