കിഫ്ബി ഓഡിറ്റിംഗിലും ശിവശങ്കർ ബന്ധം; ഓഡിറ്റിൽ ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ സ്ഥാപനവും

Jaihind News Bureau
Tuesday, November 17, 2020

കിഫ്ബി ഓഡിറ്റിങ്ങില്‍ ശിവശങ്കറിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് ബന്ധം. പി.വേണുഗോപാല്‍ പങ്കാളിയായ സുരി ആന്‍റ് കോ എന്ന സ്ഥാപമാണ് ഓഡിറ്റ് നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ലോക്കര്‍ എടുക്കാന്‍ സഹായിച്ചത് പി വേണുഗോപാല്‍ ആയിരുന്നു. അതേസമയം കിഫ്ബി മസാലബോണ്ട് ഇറക്കുന്നതിനോട് അന്നത്ത ചീഫ് സെക്രട്ടറിയും, ധനകാര്യ സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും വ്യക്തമായി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്‍റ് പി.വേണുഗോപാലിന് പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബി പിയർ ഓഡിറ്റിങ്ങും നടത്തിയത്. കിഫ്ബിയുടെ പിയർ റിവ്യൂ ഓഡിറ്ററായി സൂരി ആൻഡ് കമ്പനിയെ ആണ് നിയമിച്ചത്. കിഫ്ബിയുടെ 38-ആം ബോർഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ളത്. ഇതിൽ കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ്ങും പിയർ റിവ്യൂ ഓഡിറ്റിങ്ങും നടപ്പാക്കുന്നതിന് രണ്ട് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ചതായി വ്യക്തമാക്കുന്നു. അതേസമയം, കിഫ്ബി മസാല ബോണ്ടിനെ എതിർത്ത് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനസെക്രട്ടറി മനോജ് ജോഷിയും നിലപാടെടുത്തതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വന്നു . 2018 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന 34-ആം ജനറൽ ബോഡി യോഗത്തിലായിരുന്നു 14-ആം അജൻഡയായി മസാല ബോണ്ട് ഉണ്ടായിരുന്നത്.

രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കാമെന്നിരിക്കെ എന്തിനാണ് പുറത്ത് കൂടുതൽ പലിശ നിരക്കിൽ ബോണ്ടിറക്കുന്നതെന്ന് ധനവകുപ്പ് സെക്രട്ടറി ചോദിച്ചിരുന്നു. ധനവകുപ്പ് സെക്രട്ടറിയുടെ നിലപാടിനെ ചീഫ് സെക്രട്ടറി പിന്തുണച്ചു. രാജ്യാന്തര വിപണിയിൽ ഇടപെടാനുള്ള അവസരം ഉപയോഗിക്കണമെന്നായിരുന്നു ഇതിന് ധനമന്ത്രി നൽകിയ മറുപടി.

https://youtu.be/Sue9uTrLiCY