തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെ മുരളീധരനെതിരെ SFI പ്രവര്‍ത്തകരുടെ ഗുണ്ടായിസം

Jaihind Webdesk
Friday, March 22, 2019

അക്രമ രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരന് നേരെയും എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമം. പേരാമ്പ്ര സി.കെ.ജി കോളേജിൽ പ്രചാരണത്തിന് എത്തിയ കെ മുരളീധരനെ എസ്.എഫ്.ഐ പ്രവർത്തകർ തടയുകയായിരുന്നു.

ഒന്നാം ഘട്ട പര്യടനത്തിന്‍റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചശേഷം മൂന്ന് മണിയോടെ പേരാമ്പ്ര മേഴ്‌സി കോളേജില്‍ വിദ്യാര്‍ത്ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളേജില്‍ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം.

കോളേജിന്‍റെ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫി എടുക്കാന്‍ അവസരം നല്‍കിയതിനുശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും കെ.എസ്‌.യു നേതാക്കള്‍ക്കുമൊപ്പം കോളേജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൂടെയുള്ളവര്‍ ഗേറ്റ് തുറന്ന് മുരളീധരന്‍ കോളേജിന്‍റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസമായി നിന്ന് പി ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെ.എസ്.യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കാണാതെ തിരിച്ചുപോവുകയായിരുന്നു.