ബലാത്സംഗ കേസിലെ പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച് സാക്ഷി മഹാരാജ്; സന്ദര്‍ശനം ജയത്തിന് കുല്‍ദീപിനോട് നന്ദി പറയാന്‍

Jaihind Webdesk
Wednesday, June 5, 2019

ബലാത്സംഗ കേസില്‍ റിമാന്‍റില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെയെ ഉന്നാവോയിലെ ബിജെപി എംപി സാക്ഷി മഹാരാജ് സന്ദര്‍ശിച്ചു. ഏറെക്കാലമായി ജയിലില്‍ കഴിയുന്ന കുല്‍ദീപിനെ പൊതുതെരഞ്ഞെടുപ്പിലെ തന്‍റെ മിന്നുന്ന ജയത്തിന് ശേഷം ഒന്നു കാണാനും  നന്ദി പറയാനുമാണ് ജയിലില്‍ എത്തിയതെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ ബലാത്സംഗ ചെയ്ത കേസിലാണ് പ്രതിയായ കുല്‍ദീപ് സീതാപൂര്‍ ജയിലില്‍ കഴിയുന്നത്.

ഒട്ടേറെ വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തിയാര്‍ജിച്ച ആളാണ് സാക്ഷി മഹാരാജ്.

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സാക്ഷി മഹാരാജിന്‍റെ പ്രസ്താവനയും തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭീഷണിയും  ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനയും എല്ലാം വിവാദം സൃഷ്ടിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ ബലാത്സംഗ ചെയ്ത കേസിലാണ് പ്രതിയായ കുല്‍ദീപ് സീതാപൂര്‍ ജയിലില്‍ കഴിയുന്നത്. ജോലി അന്വേഷിച്ച് കുല്‍ദീപിന്‍റെ വീട്ടിലെത്തിയ തന്നെ എംഎല്‍എ ബലാത്സംഗം ചെയ്തു എന്ന് പെണ്‍കുട്ടിയുടെ പരാതി നല്‍കി. എന്നാല്‍ കുല്‍ദീപ് സിംഗിനെതിരെ നടപടിയൊന്നും ഉണ്ടാകാത്തതിനെതുടര്‍ന്ന് യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്‍പില്‍ പ്രതിഷേധിച്ച പെണ്‍കുട്ടി പിന്നീട് ആത്മഹത്യാശ്രമവും നടത്തിയിരുന്നു.   പൊലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയുടെ പിതാവും മരിച്ചതോടെ കേസ് കൂടുതല്‍ വിവാദമായി. തുടര്‍ന്ന് കേസന്വേഷണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.