സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളും കോടതി ശരിവച്ചു. ഡേറ്റയുടെ സുരക്ഷിതത്വം, വിവരം ശേഖരിക്കുമ്പോള്‍ വ്യക്തികളുടെ അനുവാദം വാങ്ങല്‍, ഈ വിവരങ്ങളുടെ രഹസ്യാത്മക പൂര്‍ണമായും ഉറപ്പാക്കല്‍, ഈ ഡേറ്റ മറ്റാര്‍ക്കും കൈമാറരുത് എന്നീ കാര്യങ്ങളില്‍ കോടതി തീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. സര്ക്കാരിന്റെ എംബ്ലവും പേരും ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികള്‍ സ്പ്രിങ്ക്ളര്‍ അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിന്‍റെ പൂർണരൂപം :
സപ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണ്. ഞങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളും കോടതി ശരിവെച്ചിരിക്കുകയാണ്. ഡേറ്റയുടെ സുരക്ഷിതത്വം, വിവരം ശേഖരിക്കുമ്പോള്‍ വ്യക്തികളുടെ അനുവാദം വാങ്ങല്‍, ഈ വിവരങ്ങളുടെ രഹസ്യാത്മക പൂര്‍ണമായും ഉറപ്പാക്കല്‍, ഈ ഡേറ്റ മറ്റാര്‍ക്കും കൈമാറരുത് എന്നീ കാര്യങ്ങളില്‍ കോടതി തീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. സര്ക്കാരിന്റെ എംബ്ലവും പേരും ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികള്‍ സ്പ്രിംഗ്ലര്‍ അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ വാക്കുകളില്‍ ഈ കരാറുമായി ബന്ധപ്പെട്ട് അസംതൃപ്തിയാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും വ്യക്തമായി. ഈ കമ്പനി ഇല്ലാതെ കോവിഡിനെ നേരിടാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഡേറ്റ അനാലിസിന് കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ല. സ്പ്രിംഗ്ലറിനോട് സര്‍ക്കാരിന് എന്താണിത്ര പ്രതിബദ്ധത എന്നാണ് അറിയേണ്ടത്. കോടതിയുടെ പരാമര്‍ശങ്ങളും വാക്കാല്‍ പഞ്ഞ കാര്യങ്ങളും കണക്കിലെടുത്താല്‍ ഈ കരറാരുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നാണ്. അന്തസ്സുണ്ടെങ്കില്‍ സ്പ്രിംഗ്ലറുമായുള്ള കരാര്‍ സര്‍ക്കാര്‍ ഇനി റദ്ദാക്കുകയാണ് വേണ്ടത്.