രാഹുല്‍ കര്‍ഷകര്‍ക്കായി; മോദി കുത്തകകള്‍ക്കായി

Jaihind Webdesk
Friday, December 21, 2018

നരേന്ദ്ര മോദിയുടെ ഒത്താശയില്‍ കോര്‍പ്പറേറ്റുകള്‍ കോടികള്‍ തട്ടിയെടുത്ത് മുങ്ങുമ്പോള്‍; കര്‍ഷകര്‍ക്ക് തണലായി രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയ നടപടിക്കെതിരെയുള്ള ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് കര്‍ഷകര്‍. രണ്ടുലക്ഷം രൂപയുടെ കാര്‍ഷിക കടങ്ങളാണ് പുതുതായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ എഴുതിത്തള്ളിയത്. കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണിത്. മൂന്ന് സംസ്ഥാനങ്ങളിലായി ഇതുവരെ ഒരുകോടിയില്‍ പരം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇവിടെയാണ് മോദിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള വൈരുദ്ധ്യം. മോദി ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ബാങ്കുകള്‍ കൊള്ളയടിക്കാന്‍ അവസരം നല്‍കിയപ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ രണ്ടുലക്ഷം രൂപ വായ്പയെടുത്തതിന്റെ പേരില്‍ ബാങ്കുകളുടെ ജപ്തി നോട്ടീസും ബാങ്കുകളില്‍ കണ്ണില്‍ ചോരയില്ലാത്ത നിലപാടുകള്‍ മൂലം ആത്മഹത്യ മുനമ്പില്‍ നിന്നും അവരെ രക്ഷിച്ചെടുത്ത് പുതിയ ജീവിതത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ മോദിയാകട്ടേ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികളുടെ ലോണ്‍ എടുത്ത് മുങ്ങിയവരെ സഹായിക്കുന്ന സമീപനവും. മോദി ഒത്താശ ചെയ്തത് മുങ്ങിയവരുടെ ചരിത്രവും അവര്‍ ബാങ്കുകളെ കബളിപ്പിച്ചതും ഇങ്ങനെയായിരുന്നു.

നിതിന്‍ സന്ദേസര :
ഗുജറാത്ത് വഡോദരയിലെ സ്റ്റെര്‍ലിങ് ബയോടെക് എന്ന ഔഷധനിര്‍മാണ കമ്പനിയുടമ നിതിന്‍ സന്ദേസര അഞ്ച് ബാങ്കുകളിലായി 5000 കോടി വായ്പയെടുത്ത് 2018 സെപ്റ്റംബറില്‍ നൈജീരിയയിലേക്ക് മുങ്ങി. വിജയ് മല്ല്യയ്ക്ക് സഹായം ചെയ്തതുപോലെ സി.ബി.ഐ സന്ദേസരയ്ക്കും രാജ്യം വിടാന്‍ സൗകര്യം ചെയ്തുവെന്ന ആരോപണം ശക്തമാണ്.

നീരവ് മോദി
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറി നടത്തിയ വജ്രവ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുള്‍ ചോക്‌സിയും 2018 ജനുവരി ആദ്യവാരം ഇന്ത്യ വിട്ടു. മോദി ഇപ്പോള്‍ ബ്രിട്ടനിലാണെന്നു കരുതപ്പെടുന്നു. ചോക്‌സി ആന്റിഗ്വയില്‍ പൗരത്വം നേടി.

വിജയ് മല്യ
വിവിധ ബാങ്കുകള്‍ക്ക് 9000 കോടിയിലേറെ രൂപയുടെ കടബാധ്യതയുമായി മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ 2016 മാര്‍ച്ചില്‍ രാജ്യംവിട്ടു. ഇപ്പോള്‍ ലണ്ടനില്‍.

ജതിന്‍ മേത്ത
മുംബൈയിലെ വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറി ഉടമ ജതിന്‍ മേത്ത 14 ബാങ്കുകളില്‍നിന്നു നേടിയ 6800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ 2013ല്‍ ഭാര്യയ്‌ക്കൊപ്പം രാജ്യംവിട്ടു. സിംഗപ്പൂരിലേക്കും അവിടെനിന്നു ദുബായിലേക്കും താമസം മാറ്റി. പിന്നീടു കരീബിയന്‍ ദ്വീപു സമൂഹമായ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലെ പൗരത്വം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട്.

ലളിത് മോദി
ധനവിനിമയത്തിലെ തിരിമറികളുടെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യാന്തരതലത്തില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുളള ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദി 2010 മുതല്‍ ലണ്ടനിലാണ്.

ആശിശ് ജോബന്‍പുത്ര
മുംബൈയില്‍ വസ്ത്രകയറ്റുമതി രംഗത്തു പ്രവര്‍ത്തിക്കുന്ന എബിസി കോട്‌സ്പിന്‍ ഉടമ ആശിശ് ജോബന്‍പുത്രയും ഭാര്യയും 2014-15 കാലയളവില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ 800 കോടിയാണ് എസ്ബിഎയ്ക്കും ബാങ്ക് ഓഫ് ബറോഡയ്ക്കും നഷ്ടമായത്.

റിതേഷ് ജയ്ന്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍പ്പെട്ട റിതേഷ് ജയ്ന്‍ 1500 കോടിയോളം രൂപയാണു വ്യാജകമ്പനിയുടെ പേരില്‍ കടത്തിയത്. ഇയാള്‍ ഗള്‍ഫ് മേഖലയിലേക്കു കടന്നെന്നു കരുതുന്നു.

സാധാരണക്കാരും കര്‍ഷകരും ചെറിയൊരു ബാങ്ക് വായ്പ കിട്ടാന്‍ പോലും വളരെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയും തിരിച്ചടവ് ഒരിക്കലെങ്കിലും മുടങ്ങിയാല്‍ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന രാജ്യത്താണ് സഹസ്രകോടികളുമായി കോര്‍പ്പറേറ്റുകള്‍ മുങ്ങുന്നത്. ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണ് ഇത്തരം വമ്പന്‍ കുത്തകകള്‍ക്ക് പൊതുജനങ്ങളുടെ പണവും അടിച്ചുമാറ്റി മുങ്ങാനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നത്.

ലണ്ടനിലേയ്ക്ക് പോകും മുമ്പ് കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ട് പോകുന്ന കാര്യം അറിയിച്ചിരുന്നതായി, 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വിജയ് മല്യ വെളിപ്പെടുത്തിയിരുന്നു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 13,000 കോടിയുമായി മുങ്ങിയ നിരവ് മോദിയും ഉണ്ടായിരുന്നു. വിജയ് മല്യ പണ തട്ടിപ്പ് നടത്തി, ധന മന്ത്രി ജയ്റ്റ്‌ലിയോട് കാര്യം പറഞ്ഞ് രാജ്യത്ത് നിന്ന് മുങ്ങുന്നു. നിരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുങ്ങുന്നു.
ജ്വല്ലറി വ്യാപാരിയും നിരവ് മോദിയുടെ അമ്മാവനും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിലെ മറ്റൊരു പ്രധാന പ്രതിയുമായ മെഹുല്‍ ചോക്സി, വിദേശത്തേയ്ക്ക് മുങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാരിനും സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തമായ അറിവുണ്ടായിരുന്നു. ചോക്സി യുഎസില്‍ ഉണ്ടായിരുന്നത് സംബന്ധിച്ച് യുഎസ് ഇന്റലിജന്‍സ് കൃത്യമായ വിവരം കൈമാറിയിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അനങ്ങിയില്ല. കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലേയ്ക്ക് കടക്കാനും പൗരത്വം നേടാനും ചോക്സി ശ്രമിക്കുന്ന കാര്യവും ഇന്ത്യക്ക് അറിയാമായിരുന്നു. എന്നാല്‍ ചോക്സി ആന്റിഗ്വയിലേയ്ക്ക് കടന്ന ശേഷമാണ് ഇന്ത്യ എക്സ്ട്രേഡിഷന്‍ അപേക്ഷ നല്‍കിയത്.