ജമ്മു-കാശ്മീരിലെ വർധിച്ചു വരുന്ന ഭീകരവാദം മോദിയുടെ തെറ്റായ പ്രവർത്തനങ്ങളുടെ ഫലം

Jaihind Webdesk
Tuesday, October 30, 2018

സിബിഐ ഡയറക്ടറെ അർധരാത്രിയിൽ പുറത്താക്കിയത് റഫേൽ ഇടപാടിലെ അന്വേഷണം തടയാനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സർക്കാരിന് സത്യം മറയ്ക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശിലെ മാൾവ-നിമാർ മേഖലയിൽ തന്റെ രണ്ടു ദിവസത്തെ പ്രചാരണപരിപാടികളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. സിബിഐ ഡയറക്ടറെ അർധരാത്രിയിൽ പുറത്താക്കിയത് കേന്ദ്ര സർക്കാരിലേക്കുള്ള റഫേൽ ഇടപാടിലെ അന്വേഷണം തടയാനാണ്. പ്രധാനമന്ത്രിയുടെ തെറ്റായ പ്രവർത്തികൾ ജമ്മു-കാശ്മീരിനെ കുരുതിക്കളമാക്കിയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു-കാശ്മീരിലെ വർധിച്ചു വരുന്ന ഭീകരവാദം മോദിയുടെ തെറ്റായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

സർജിക്കൽ സ്‌ട്രെക്കിനെക്കുറിച്ചും ആർമിയെക്കുറിച്ചും നേവിയെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന പ്രധാനമന്ത്രി പട്ടാളക്കാരെക്കുറിച്ച് സംസാരിക്കുന്നില്ല.  കേന്ദ്രത്തിലേയും സ്ംസ്ഥാനത്തേയും ബിജെപി സർക്കാരുകൾ എത്ര തൊഴിലുകൾ നൽകിയെന്ന്‌ന് രാഹുൽ ചോദിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് തൊഴിലവസരം സ്ൃഷ്ടിക്കുന്നതിന് മുൻഗണന നൽകും.
പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷമാണ് രാഹുൽ മാൾവ-നിമാർ മേഖലയിൽ തന്റെ രണ്ടു ദിവസത്തെ പ്രചാരണപരിപാടികൾക്കു തുടക്കം കുറിച്ചത്.

ഉജ്ജയിനിയിൽ റാലിയും ഇൻഡോറിൽ റോഡ് ഷോയിലും ഉൾപ്പെടെ രാഹുൽ പങ്കെടുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, പ്രചാരണസമിതി മേധാവി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 230 നിയമസഭാ സീറ്റുകളിൽ 66 എണ്ണം മാൾവ-നിമാർ മേഖലയിലാണ്. 2013-ലെ തിരഞ്ഞെടുപ്പിൽ 56 സീറ്റും ബിജെപിയാണു നേടിയത്. 9 സീറ്റു മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്.