പഞ്ചാബില്‍ 13 സീറ്റും കോണ്‍ഗ്രസ് നേടും: അമരീന്ദര്‍ സിങ്

Jaihind Webdesk
Friday, May 17, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ വിജയം നേടാമെന്ന് ബിജെപി വ്യാമോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ബി.ജെ.പിയെ നിലംതൊടാന്‍ അനുവദിക്കില്ല. 13 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
ബിജെപി-അകാലിദള്‍ സഖ്യത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. കേന്ദ്രത്തില്‍ നിന്നും ബി.ജെ.പിയെ താഴെയിറക്കേണ്ടതിന്റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബില്‍ ബി.ജെ.പിയെ ഞങ്ങള്‍ വിജയിക്കാന്‍ അനുവദിക്കില്ല. 13 സീറ്റുകളും നേടി കോണ്‍ഗ്രസ് മികച്ച വിജയം നേടും. അക്കാര്യത്തില്‍ തനിക്കോ അണികള്‍ക്കോ സംശയമില്ലെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെല്ലാം ശക്തരാണ്. ശിരോമണി അകാലിദളിന്റെ 10 വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് മടത്തുകഴിഞ്ഞപ്പോഴാണ് അവര്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ഗുരുദാസ്പൂരില്‍ സണ്ണി ഡിയോള്‍ തൂത്തുവാരുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍ പത്താന്‍കോട്ടില്‍ ഞങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലി നിങ്ങള്‍ കാണൂ. ആളുകള്‍ക്ക് അനങ്ങാന്‍ പോലും സ്ഥലമില്ലായിരുന്നു. പഞ്ചാബിലെ ട്രെന്‍ഡ് മാറുകയാണ്. യുവാക്കളും കര്‍ഷകരും കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് ഇനി ഇവിടെ വിജയിക്കാനാവില്ല.

നരേന്ദ്ര മോദി ഫാക്ടര്‍ എത്രത്തോളം ശക്തമാണെന്ന ചോദ്യത്തിന് പഞ്ചാബില്‍ മോദി ഫാക്ടറേ ഇല്ല എന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ മറുപടി. ബാലാകോട്ട് ആക്രമണവും സംസ്ഥാനത്തെ വിഷയമല്ലെന്നും പഞ്ചാബ് ജനതയ്ക്ക് ഒരു യുദ്ധത്തിന് താത്പര്യമില്ലെന്നും സിങ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പത്താന്‍കോട്ടില്‍ നടത്തിയ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.