‘ലഖിംപൂരിലേക്ക് വരൂ… താങ്കളുടെ മന്ത്രിയും മകനും ചെയ്തുകൂട്ടിയത് കണ്ടാലും’ ; മോദിയോട് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ അഭിസംബോധന ചെയത് പ്രിയങ്കാ ഗാന്ധി.  ”മോദിജീ നമസ്‌കാരം, കർഷകർ അനീതി അനുഭവിക്കുമ്പോൾ, താങ്കൾ ലഖ്‌നൗവിൽ ആസാദി മഹോത്സവ് ആഘോഷിക്കുകയാണോ?, വരൂ… ലഖിംപൂരിലേക്ക്, താങ്കളുടെ മന്ത്രിയും മകനും ചെയ്തുകൂട്ടിയത് കണ്ടാലും” . ലഖ്‌നൗവിൽ ഇന്ന് നടക്കുന്ന ആസാദി@75 ന്യൂ അർബൻ ഇന്ത്യ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന മോദി, കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതിൽ നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ചായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന.

”താങ്കളുടെ മന്ത്രിയും മകനും ചേർന്ന് കർഷകരുടെ മേൽ കാറിടിച്ച് കയറ്റി കൊന്ന വിവരം അറിഞ്ഞിട്ടുണ്ടോ? എന്ത് കൊണ്ടാണ് മന്ത്രി രാജിവെക്കാത്തത്?. മകനെ പിടികൂടാതിരിക്കാൻ കാരണമെന്താണ്?. ഞങ്ങളോട് പറയൂ.” കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേതടക്കമുള്ള വാഹനങ്ങൾ കർഷകരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കാണിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി ചോദിച്ചു.

താനടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അന്യായ തടങ്കലിൽ കഴിയുമ്പോൾ, കുറ്റവാളിയായ മന്ത്രിപുത്രനടക്കമുള്ളവർ സ്വതന്ത്രരായി നടക്കുന്നത് എന്ത് കൊണ്ടാണെന്നും അവർ ചോദിച്ചു.

”യഥാർഥത്തിൽ നമുക്ക് സ്വാതന്ത്ര്യം തന്നത് കർഷകരല്ലേ?. അവരുടെ മക്കളിൽ പലരും നമ്മുടെ അതിർത്തി കാക്കുന്നില്ലേ? ലഖിംപൂരിൽ വന്ന് കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കൂ. താങ്കളെടുത്ത പ്രതിജ്ഞ നിർവഹിക്കുന്നതിന്റെ ഭാഗമാണത്. കർത്തവ്യത്തിന്റെ ഭാഗമാണ്. ജയ് ഹിന്ദ്, ജയ് കിസാൻ” -പ്രിയങ്ക വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

 

pic.twitter.com/O4AfP2aDQf
— Priyanka Gandhi Vadra (@priyankagandhi) October 5, 2021

 

Comments (0)
Add Comment