കൃപേഷിന്റെ പിതാവിന് മുന്നില്‍ വാക്കുകള്‍ ഇടറി ഉമ്മന്‍ചാണ്ടി; തേങ്ങലടക്കാനാക്കാതെ നേതാക്കള്‍; ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനത്തില്‍ വികാരനിര്‍ഭര രംഗങ്ങള്‍

Jaihind Webdesk
Wednesday, February 20, 2019

കാസര്‍കോട് പെരിയയില്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. കൃപേഷിന്റെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി വികാരാധീനനായി. കൃപേഷിന്റെ പിതാവിന്റെ കണ്ണീരിന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്ക് പിടിച്ചുനില്‍ക്കാനായില്ല. വാക്കുകള്‍ ഇടറി നിറകണ്ണുകളോടെയാണ് ഉമ്മന്‍ചാണ്ടി കൃപേഷിന്റെ അച്ഛനെ ആശ്വസിപ്പിച്ചത്.
ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി തീര്‍ക്കാനാണ് സി.പി.എം ശ്രമിച്ചത് എന്നാല്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അറസ്റ്റിലായ പിതാംബരന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പ്രതികരണത്തിലൂടെ കൊലപാതകത്തില്‍ ഉന്നത നേതൃത്വത്തിനും പങ്കുണ്ടെന്ന് വ്യക്തമായതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. തീരുമാനിച്ചിറുപ്പിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പരിക്കിന്റെ സ്വഭാവം വെച്ച് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം ഒരിക്കലും ന്യായികരിക്കാന്‍ ആകില്ല. ഇത്രയും വലിയൊരു പ്രശ്‌നം സ്വന്തം ആഭ്യന്തരവകുപ്പിനെതിരെയും സ്വന്തം പാര്‍ട്ടിക്കെതിരെയും വന്നിട്ടും മറുപടി പറയാത്ത മുഖ്യമന്ത്രിയുടെ നടപടി മനസ്സാക്ഷികുത്തുകൊണ്ടാണ്.

തെരഞ്ഞെടുപ്പുസമയമല്ലെങ്കില്‍ കൊലപാതകം നടത്താമോ? ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണല്ലോ ടി.പിയെ വധിച്ചത് എന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പത്രസമ്മേളനത്തില്‍ ഇറങ്ങിപ്പോയ നടപടി പ്രതിഷേധാര്‍ഹമാണ് -ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.