ആസിമിന്റെ ആവശ്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി

Jaihind Webdesk
Wednesday, February 6, 2019

തിരുവനന്തപുരം: ജന്മനാ ഇരുകൈകളുമില്ലാത്ത കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ 12 വയസ്സുകാരന്‍ മുഹമ്മദ് ആസീം പഠിക്കുന്ന വീടിനടുത്തുള്ള വെളിമണ്ണ ഗവ: എല്‍.പി.സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
ആസീം എല്‍.പി. സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍, തുടര്‍ പഠനത്തിന് സൗകര്യമില്ലാത്ത സാഹചര്യം നാട്ടുകാരും ആസീമിന്റെ കുടുംബവും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ യു.പി.സ്‌കൂളാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ യു.പി.സ്‌കൂള്‍ പഠനം കഴിഞ്ഞെങ്കിലും ആസീമിന്റെ തുടര്‍ പഠനം അസാദ്ധ്യമായിരിക്കുകയാണ്. ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികൃതരുടെ പിറകെ നടന്ന ആസീമിന് ഇപ്പോള്‍തന്നെ ഒരുവര്‍ഷം നഷ്ടമായി. മനുഷ്യാവകാശ കമ്മീഷനും, ഹൈക്കോടതിയും ആസീമിന്റെ അപേക്ഷ പരിഗണിച്ച് അനുകൂലമായ ഉത്തരവ് നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത്നിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല എന്നത് വളരെ ഖേദകരമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ എത്തിയ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ ആസീം ഇക്കാര്യം കൊണ്ടുവന്നിരുന്നു. കാര്യങ്ങളെല്ലാം മനസ്സിലാക്കിയ രാഹുല്‍ഗാന്ധി തന്നോടും പ്രതിപക്ഷ നേതാവിനോടും ഇക്കാര്യത്തില്‍ ഇടപെടണമൊവശ്യപ്പെട്ട സാഹചര്യത്തിലാണ് കത്ത് അയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചുണ്ടിക്കാട്ടി.