ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര ; നീറുന്ന ഓര്‍മ്മയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനഃസാക്ഷിക്കു മുന്നില്‍ ഫാ. സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാന്‍ സ്വാമി വിടപറയുന്നത്. 84 വയസുള്ള വൈദികനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ പരാജയപ്പെട്ടു.

9 മാസമായി ജയിലില്‍ കഴിഞ്ഞ അദ്ദേഹം പലവിധ രോഗങ്ങളാല്‍ വലഞ്ഞിരുന്നു. അദ്ദേഹത്തിന് ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്ത പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. ഫാ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ പറഞ്ഞു.

Comments (0)
Add Comment