മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സിപിഎം സൈബർ സഖാക്കള്‍ക്ക് മറുപടിയുമായി എന്‍.എസ്. നുസൂർ

Jaihind News Bureau
Saturday, June 20, 2020

മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സിപിഎം സൈബർ സഖാക്കള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂർ. ‘നട്ടെല്ലുണ്ടെങ്കിൽ സഖാവ് റഹീമും കൂട്ടരും കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവിനെപ്പോലും വിറ്റു തിന്ന ശൈലജ ടീച്ചറെ കൊണ്ട് രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയിക്കണം’ എന്‍.എസ്. നുസൂർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്‍.എസ്. നുസൂറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

മാപ്പല്ല കോപ്പ് പറയും….

ശൈലജ ടീച്ചർക്കെതിരെയുള്ള പരാമർശത്തിൽ മുല്ലപ്പള്ളി മാപ്പ് പറയണമെന്നുള്ള ഡിഫിക്കാരുടെ പൂതി മനസ്സിൽ വച്ചാൽ മതി. കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളെ ഓർമ്മയുണ്ടോ സഖാക്കളേ?

കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ. നിങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ഉൾപ്പടെയുള്ളവരെ മറക്കരുത്. അവരുടെ രക്തംകൊണ്ട് തളംകെട്ടിയ മണ്ണല്ലേ കൂത്തുപറമ്പ്. അവിടുത്തെ എം എൽ എ അല്ലെ ഈ ടീച്ചർ. യൂത്ത് കോൺഗ്രസ്‌ ഏറ്റെടുത്ത സ്വാശ്രയസമരം കത്തിക്കാളുമ്പോൾ, ലാത്തിചാർജുകൾ കൊണ്ട് പ്രവർത്തകർക്ക് ശരീരത്തിൽ പൊട്ടലുകളും പരിക്കുകളും ഉണ്ടായ സമയം

ഡീൻ കുര്യാക്കോസിന്‍റെയും സി ആർ മഹേഷിന്‍റേയും ആരോഗ്യനില വഷളാകുമ്പോൾ സ്വാശ്രയ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് നൽകാൻ ആദ്യമായും അവസാനമായും ഞാൻ പിണറായി വിജയന്‍റെ ഓഫീസിൽ പോയി. എനിക്ക് ഓർമയുണ്ട് അന്ന് അവിടിരുന്ന ഒരു മഹാൻ പറഞ്ഞത് “നിങ്ങളുടെ സമരം വിജയിക്കും കാരണം സ്വാശ്രയസ്ഥാപനങ്ങളെ വരുതിക്ക് കൊണ്ട് വരണം എന്നത് മുഖ്യന്‍റെയും ആരോഗ്യമന്ത്രിയുടെയും ആവശ്യമാണ്. അവർക്ക് ആരെയും പേടിയില്ല അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം”. സത്യത്തിൽ ആദ്യം ഞാൻ മനസുകൊണ്ട് സന്തോഷിച്ചു. കാരണം എത്രയോ പ്രവർത്തകർ സമരത്തിൽ ബുദ്ധിമുട്ടനുഭവിച്ചു കഴിഞ്ഞു. ഡീൻ കുര്യാക്കോസും രക്തസമ്മർദത്തിന്‍റെ ബുദ്ധിമുട്ടുള്ള സി ആറും നന്നേ ക്ഷീണിച്ചു തുടങ്ങിയിരുന്നു. പക്ഷെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് സമരത്തെ അടിച്ചമർത്താൻ പോലീസ് ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ചാനലുകളും പത്രങ്ങളും ഇതിനോടകം നമ്മുടെ സമരത്തെ ഏറ്റെടുത്തു. കോൺഗ്രസ്‌ നേതാക്കൾ നമ്മളോട് നല്ലവാക്കുകൾ പറയാൻ തുടങ്ങി.ഇതിനിടയിൽ മാനേജ്മെന്‍റ് പ്രതിനിധികളും സർക്കാർ പ്രതിനിധികളുമായി രഹസ്യചർച്ചകൾ തുടങ്ങി എന്ന് നേരത്തെ സംസാരിച്ച മഹാനെ വിളിച്ചപ്പോൾ മനസിലാക്കിയിരുന്നു. സമരനേതാക്കൾ അബോധാവസ്ഥയിലേക്ക് കടക്കും എന്ന് ബോധ്യം വന്നതിന്‍റെയന്നു സമരത്തെ അടിച്ചമർത്തി പന്തല് പൊളിക്കാൻ സർക്കാർ നിർദേശം നൽകി. ഞങ്ങൾ പ്രതിരോധിച്ചു. ഒട്ടനവധി പ്രവർത്തകർ പരിക്കുകളോടെ ആശുപത്രിയിലായി, മുനീർ എന്ന കെ എസ് യു ക്കാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ട്ടപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ നേതാവ് വെഞ്ഞാറമൂട് ഫെബിൻ ഉൾപ്പടെയുള്ളവരുടെ തലപൊട്ടി ചോരവാർന്ന് മാരക പരിക്കുകളുണ്ടായി . അന്നത്തെ സമരത്തിന്‍റെ തിക്തഫലം അനുഭവിക്കുകയാണ് ഇന്നും ഞങ്ങളുടെ പ്രവർത്തകർ.അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനടക്കം നടുറോഡിൽ വീഴുന്ന സാഹചര്യമുണ്ടായി. സമരം നിയമസഭാസാമാജികർ ഏറ്റെടുത്തു. അവസാനം മാനേജ്മെന്‍റ് മുട്ടുമടക്കി ഫീസ് കുറക്കാൻ സമ്മതിച്ചു. പക്ഷെ അവസാനവട്ട ചർച്ച ഞങ്ങളെ ഞെട്ടിച്ചു. ഫീസ് കുറക്കാനുള്ള മാനേജ്‌മെന്‍റ് തീരുമാനം ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രഹസ്യമായി അട്ടിമറിച്ചു. എത്രക്കാണ് കച്ചവടം ഉറപ്പിച്ചതെന്നത് രഹസ്യമായ പരസ്യമാണ്..
ഇത് ഇപ്പോൾ പറയാൻ കാരണം.

“മുല്ലപ്പള്ളിയെക്കൊണ്ട് മാപ്പ് പറയുന്നതിനേക്കാളും നല്ലത് നട്ടെല്ലുടെങ്കിൽ സഖാവ് റഹീമും കൂട്ടരും കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവിനെപ്പോലും വിറ്റു തിന്ന ശൈലജ ടീച്ചറെ കൊണ്ട് രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയിക്ക്…”