കനകമല ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസിൽ ആറ് പേർക്കും എൻഐഎ കോടതി ശിക്ഷവിധിച്ചു. ഒന്നാംപ്രതി തലശ്ശേരി സ്വദേശി മൻസീദിന് 14 വർഷം തടവും പിഴയും, രണ്ടാം പ്രതി തൃശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയും, മൂന്നാം പ്രതി കുറ്റ്യാടി സ്വദേശി റംഷാദിന് ഏഴ് വർഷം തടവും പിഴയുമാണ് ശിക്ഷ.
ആദ്യ രണ്ട് പ്രതികൾക്ക് തീവ്രവാദബന്ധങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസുമായി ചേർന്ന് ആക്രമണം നടത്താൻ കണ്ണൂരിലെ കനകമലയിൽ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശിക്ഷാവിധി.
നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലന്കണ്ടി വീട്ടിൽ ആമു എന്ന റംഷാദിന് (27) മൂന്ന് വർഷവും അഞ്ചാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന്(33) അഞ്ച് വർഷവുമാണ് തടവുശിക്ഷ. കേസിലെ ആറാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാം പ്രതി കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി അഫ്ഗാനിസ്ഥാനിൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലക്ഷ്മിനഗര്‍ കുന്നുമ്മേല്‍ മൊയ്നുദ്ദീന് മൂന്ന് വർഷം തടവ് വിധിച്ചു.
9-ആം പ്രതിയും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജാ മൊയ്തീനെതിരെ പ്രത്യേകം കുറ്റപത്രം നൽകിയതിനാൽ വിചാരണ പൂർത്തിയായിട്ടില്ല. ഗൂഢാലോചന, നിരോധിത സംഘടനയെ അനുകൂലിച്ചു എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒന്നുമുതൽ മൂന്നുവരെ പ്രതികൾക്കെതിരെ ഭീകരപ്രവർത്തനത്തിന് പണം സമാഹരിക്കുക, ഭീകരപ്രവർത്തനത്തിന് ആളെ കൂട്ടുക തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്. എന്നാൽ, പ്രതികൾക്ക് ഐ.എസുമായി ബന്ധമുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലും തമിഴ്‌നാട്ടിലും ഭീകര ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ 2016 ഒക്ടോബര്‍ 2നു കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായിട്ടില്ല.