നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്‌സഭയില്‍ ഉന്നയിച്ച് ഡീന്‍ കുര്യാക്കോസ്: കസ്റ്റഡി മര്‍ദ്ദനങ്ങളെപ്പറ്റി ചര്‍ച്ച വേണം

Jaihind Webdesk
Tuesday, July 2, 2019

നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്‌സഭയിൽ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് എം.പി. ലോക്കപ്പ് മർദ്ദനത്തിനെതിരെ ബിൽ അവതരിപ്പിക്കണമെന്നും കേരളത്തിലെ ലോക്കപ്പ് മർദ്ദനങ്ങളെപ്പറ്റി ചർച്ച വേണമെന്നും ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.  ഇടുക്കിയിലെ നെടുങ്കണ്ടത്തുണ്ടായ കസ്റ്റഡി മരണം നിലവിലുള്ള ഗവണ്‍മെന്റിന്റെ കാലഘട്ടത്തിലെ ഏഴാമത്തേതാണ്. കേരളത്തില്‍ ഇത്തരത്തില്‍ കസ്റ്റഡി മരണം ആവര്‍ത്തിക്കപ്പെടുന്നതിന് കാരണം സി.പി.എം നേതൃത്വവും, ക്രിമിനലുകളെ പ്രോല്‍സാഹിപ്പിക്കുന്ന പോലീസുദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്. സുപ്രീം കോടതിയുടെ വിധിയനുസരിച്ചുള്ള മനുഷ്യവകാശങ്ങള്‍ കുറ്റാരോപിതര്‍ക്ക് ലഭിക്കേണ്ടതാണ്. ഒരാളെ അറസ്റ്റു രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍ രാജ്യത്താകെ സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ 2014ല്‍ നിയമ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ച് സമര്‍പ്പിക്കപ്പെട്ട കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക ബില്‍ ചര്‍ച്ച ചെയ്തു നിയമമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

രാജ്കുമാറിന്റെ മരണം കസ്റ്റഡിമർദ്ദനം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നുൾപ്പെടെ തെളിഞ്ഞതായും സിപിഎമ്മും പൊലീസും തമ്മിലുള്ള ക്രിമിനൽ ഒത്താശയുടെ ഫലമാണ് ഈ കസ്റ്റഡിമരണമെന്നും ഡീൻ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ അനധികൃതമായി കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും ഇത് ഏറെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.