ചാന്ദ്രയാൻ രണ്ടിൽ പ്രതീക്ഷ മങ്ങുന്നു; വിക്രം ലാൻഡറിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ന്‍റെ വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ പകർത്തിയെന്ന് സ്ഥിരീകരിച്ച് നാസ. നാസയുടെ എൽആർഒ ഡെപ്യൂട്ടി പ്രോജക്ട് സയന്‍റിസ്റ്റ് ജോൺ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ISROയുടെ ശ്രമങ്ങൾ ഇന്ന് അവസാനിക്കും.

നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ [Lunar Reconnaissance Orbiter (LRO)] പ്രോജക്ട് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്‍റെ ലാൻഡിംഗ് സ്ഥാനത്തിന്‍റെ ചിത്രങ്ങൾ എൽആർഒ പകർത്തിയെന്നും വിദഗ്ദ്ധ സംഘം ഈ ചിത്രങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയുന്നു.

വിക്രമിന്‍റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ദക്ഷിണധ്രുവപ്രദേശത്തെ പകൽ സമയം അവസാനിച്ച് തുടങ്ങിയതിനാൽ തന്നെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നും നാസ വ്യക്തമാക്കി. നാസയുടെ നയമനുസരിച്ച് ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ പകർത്തിയ എല്ലാ ചിത്രങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കാറുണ്ട്. വിക്രമിന്‍റെ ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളും ഇത്തരത്തിൽ പുറത്തുവിടുമെന്നാണ് കരുതുന്നത്.

അതേസമയം, വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ISROയുടെ ശ്രമങ്ങൾ ഇന്ന് അവസാനിക്കും. ഇനിയുള്ള 14 ചാന്ദ്രദിനങ്ങൾ രാത്രിയായതിനാലും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ പ്രവർത്തനരഹിതമാവാൻ സാധ്യതയുള്ളതിനാലുമാണ് ശ്രമങ്ങൾ ഇന്ന് അവസാനിക്കുക.

Indian Space Research Organisation (ISRO)lander Vikramrover PragyanNASA's Lunar Reconnaissance Orbiter (LRO) spacecraftchandrayaan 2vikram lander
Comments (0)
Add Comment