ബന്ധുനിയമനം: മന്ത്രി കെ.ടി ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, November 3, 2018

ബന്ധുനിയമനം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ മന്ത്രി കെ.ടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ന്യൂനപക്ഷ കോര്‍പറേഷനില്‍ ബന്ധുവിന് നിയമനം നല്‍കാന്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് യോഗ്യതയില്‍ ഇളവ് വരുത്തിയത്. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആളെ ഇന്‍റര്‍വ്യൂപോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്‍കുകയാണ് ചെയ്തത്. സി.പി.എം നേതാക്കളുടെ ബന്ധുവാണെങ്കില്‍ വഴിയേ പോയാല്‍ മതി എഴുത്തുപരീക്ഷയോ, അഭിമുഖമോ ഒന്നുമില്ലാതെ സര്‍ക്കാരിന്‍റെ ഉന്നതതസ്തികകളില്‍ നിയമനം ലഭിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനധികൃത നിയമനങ്ങളുടെ ഘോഷയാത്രയാണ് പിണറായി സര്‍ക്കാരിന്‍റെ കാലത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമനക്കേസില്‍ രാജിവെക്കേണ്ടിവന്ന ഇ.പി ജയരാജന്‍റെ കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി. അന്ന് സി.പി.എം കേന്ദ്രകമ്മിറ്റി, ജയരാജനും ശ്രീമതി ടീച്ചര്‍ക്കും ശക്തമായ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുക്കുകയാണുണ്ടായത്.

ഇതോടൊപ്പം വ്യവസായ വകുപ്പിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇ.കെ നായനാരുടെ ചെറുമകന്‍, ആനത്തലവട്ടം ആനന്ദന്‍റെ മകന്‍, ഇ.പി ജയരാജന്‍റെ ബന്ധു തുടങ്ങിയവരെ നിയമിച്ചത് അനധികൃതമായാണെന്നും ഇവരെ പുറത്താക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. വ്യാജരേഖ നല്‍കി ജോലിക്ക് കയറിയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെതിരേ കേസെടുക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.