ഗൊഗോയിയുടെ രാജ്യസഭാ നിയമനം ജുഡീഷ്യറിയുടെ വിശ്വാസ്യതയും അന്തസും തകര്‍ക്കുന്നത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, March 17, 2020

ന്യൂഡൽഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയും അന്തസും പാടെ തകര്‍ക്കുന്ന നടപടിയായി മാത്രമേ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ നിയമനത്തെ കാണാന്‍ കഴിയൂവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടരെ തുടരെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ മഹത്വം കളങ്കപ്പെടുന്ന നടപടികളാണ് മോദി അധികാരത്തില്‍ വന്ന ശേഷം നടത്തിയിട്ടുള്ളത്. ജുഡീഷ്യറിയെ ഭരണകൂടത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായാല്‍ രാജ്യം അരാജകത്വത്തിലേക്ക് മാത്രമേ നീങ്ങൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ച പ്രകോപന പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ ഒറ്റരാത്രി കൊണ്ട് മാറ്റിയതും രാജ്യം കണ്ടതാണ്. ഇന്ത്യന്‍ ജനതയുടെ അവസാന ആശ്രയമായ ജുഡീഷ്യറിയെ മോദി സര്‍ക്കാര്‍ വിലയ്‌ക്കെടുക്കുന്നത് രാജ്യം ഞെട്ടലോടെയാണ് കാണുന്നത്. ജുഡീഷ്യറിയെ എങ്ങനെ അട്ടിമറിക്കുന്നു എന്നതിന് തെളിവാണിത്.

വിരമിക്കുന്നതിന് മുമ്പായി രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിച്ച പല വിധി പ്രസ്താവനകളും മോദി സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് അന്നുതന്നെ നീതിന്യായ രംഗത്തെ ഉന്നതര്‍ ചൂണ്ടികാണിച്ചിരുന്നു. അയോദ്ധ്യതര്‍ക്കഭൂമി, ഇലക്ട്രോണിക്‌സ് വോട്ടിംഗ് മിഷന്‍, കോടികളുടെ അഴിമതി നടന്ന റാഫേല്‍ ഇടപാട് എന്നിവയിലെല്ലാം ബി.ജെ.പിക്ക് സഹായകരമായ നിലപടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നു നേരത്തെ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.