ജലീലിനെതിരായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം : മുല്ലപ്പള്ളി രാമചന്ദ്രന്‍

ബന്ധുനിയമനത്തില്‍ മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന ലോകായുക്ത വിധി ഹൈക്കോടതി ശരിവെച്ച നടപടി സ്വാഗതാര്‍ഹമാണ് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രഥമദൃഷ്ട്യ കഴമ്പില്ലെന്ന് കണ്ടാണ് ജലീലിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ പോലും ഹൈക്കോടതി തയ്യാറാകാതിരുന്നത്. ബന്ധുനിയമനം ശരിയല്ലെന്ന് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനം ഉണ്ടായിട്ടും അതിനെ മറികടന്നാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവെച്ചത്.മുന്‍മന്ത്രി ജലീലിനെ പോലെ തന്നെ ബന്ധുനിയമനത്തില്‍ അതീവ ഗുരുതരകുറ്റം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടനയോടും നിയമസംവിധാനത്തോടും കൂറും ആദരവും ഇല്ലാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. താനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമന്‍റെ പ്രതിപുരുഷനായിട്ടാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷം നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. സ്വജനപക്ഷപാതത്തിന്‍റെയും പിന്‍വാതില്‍ നിയമനങ്ങളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്. ബന്ധുനിയമനം ഉള്‍പ്പെടെ ഈ സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം. നാളുകള്‍ എണ്ണപ്പെട്ട സര്‍ക്കാരാണിത്. അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനകളിലൊന്ന് പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചുള്ള വിശദമായ ആന്വേഷണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment