മരട്‌ : ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കൈയൊഴിഞ്ഞു; വിറ്റുകഴിഞ്ഞു, ഇനി ഉത്തരവാദിത്തമില്ലെന്ന് കമ്പനി

Jaihind News Bureau
Sunday, September 15, 2019

സുപ്രീം കോടതി പൊളിച്ച് മാറ്റാൻ നിർദേശിച്ച മരടിലെ ഫ്ലാറ്റുകളിലെ താമസക്കാർക്ക് ഒഴിയാനായി നൽകിയ സമയ പരിധി ഇന്നവസാനിക്കും. അതേ സമയം ഫ്ലാറ്റുടമളെ കയ്യൊഴിഞ്ഞ് നിർമ്മാതാക്കൾ നഗരസഭക്ക് കത്ത് നൽകി. ഫ്ലാറ്റ് പൊളിച്ച് മാറ്റാനുള്ള നടപടിക്കെതിരെ ഫ്ലാറ്റുടമകൾ നടത്തുന റിലേ നിരാഹാര സമരം രണ്ടാം ദിവസവും തുടരുകയാണ്.

ഫ്ലാറ്റുകൾ നിയമപരമായി താമസക്കാർക്ക് കൈമാറിയതാണെന്നും അതിനാൽ തങ്ങൾക്ക് ഇനി ഉത്തരവാദിത്വമില്ലെന്നുമാണ് ഫ്ലാറ്റ് നിർമ്മാതാക്കളുടെ നിലപാട്. നിലവിൽ നികുതി അടയ്ക്കുന്നത് താമസക്കാരാണെന്നും, അതു കൊണ്ട് ഉടമസ്ഥാവകാശം തങ്ങൾക്കില്ലെന്നുമാണ് നിർമ്മാതാക്കൾ മരട് നഗരസഭയെ അറിയിച്ചത്. എന്നാൽ ഒഴിഞ്ഞ് പോകാനുള്ള സമയ പരിധി അവസാനിച്ചാലും സർക്കാർ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് നഗരസഭ. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ നാളെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനാണ് താമസക്കാരുടെ തീരുമാനം. ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. നാളെ മുതൽ പ്രവൃത്തി സമയത്ത് നഗരസഭയ്ക്ക് മുന്നിലും ബാക്കി സമയങ്ങളിൽ എച്.ടു.ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലും സത്യാഗ്രഹം തുടരാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിലേക്ക് ബഹുജന മാർച്ച് നടത്തും.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യും. എന്നാൽ ഫ്ലാറ്റുകളിലുള്ള 375 കുടുംബങ്ങളെ ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കുന്നതിനായി സമീപങ്ങളിലുള്ള ഒഴിഞ്ഞ ഫ്ലാറ്റുകൾ, കെട്ടിടങ്ങൾ തുടങ്ങിയവെ കുറിച്ചുള്ള വിവരങ്ങൾ വില്ലേജ് ഓഫീസർമാർ കണയന്നൂർ തഹസിൽദാർക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 20 നകം ഫ്ലാറ്റുകൾ പൊളിച്ച് മാറ്റണമെന്നാണ് കോടതി നിർദേശം, എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല . ഫ്ലാറ്റുകൾ സംരക്ഷിക്കാർ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് ഫ്ലാറ്റിലെ താമസക്കാർ.