യു.പിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; ഗ്രാമവാസികളുടെ വിരലില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടി

Jaihind Webdesk
Sunday, May 19, 2019

ചണ്ഡൗളി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറി. ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ കയ്യില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യു.പിയിലെ ഗ്രാമവാസികള്‍. താര ജാവന്‍പൂര്‍ ഗ്രാമത്തിലെ ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി തങ്ങളുടെ വിരലില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

500 രൂപ വീതം നല്‍കിയതിന് ശേഷമായിരുന്നു വിരലില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയത്. നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാനാവില്ലെന്നും  ഇക്കാര്യം ആരോടും പറയരുതെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളോട് പറഞ്ഞതായി ഗ്രാമവാസികള്‍ പറയുന്നു. തന്ത്രപരമായി തങ്ങളുടെ വോട്ടവകാശം നിഷേധിച്ച ബി.ജെ.പിയുടെ നടപടിക്കെതിരെ ഗ്രാമവാസികള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വോട്ടവകാശം നിഷേധിക്കപ്പെട്ട ഗ്രാമവാസികള്‍ക്ക് പകരം ബി.ജെ.പിയുടെ ആളുകള്‍ വോട്ട് ചെയ്യാനുള്ള നീക്കമായിരുന്നു ഇതെന്ന് വ്യക്തമായിട്ടുണ്ട്.

പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കെ.ആര്‍ ഹര്‍ഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് വോട്ടു ചെയ്യാനായേക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ എന്ത് വഴിവിട്ട മാര്‍ഗവും ബി.ജെ.പി സ്വീകരിക്കുന്നതിന്‍റെ ഉദാഹരണങ്ങളാണ് തെരഞ്ഞെടുപ്പിലുടനീളം കാണാനാകുന്നത്. ഇത്തരത്തില്‍ അറിയപ്പെടാതെ പോകുന്ന സംഭങ്ങളും നിരവധിയാണ്. വോട്ടെടുപ്പ് യന്ത്രം കാണാതാകുന്നതും, ഇ.വി.എം കടത്തുന്നതുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.