വാക്‌സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്ന് കേരളം; അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്‌സിൻ ആവശ്യപ്പെട്ടു

Jaihind News Bureau
Tuesday, January 5, 2021

വാക്‌സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്‌സിൻ കേരളത്തിന്‍റെ ആവശ്യം. കൊവിഷീൽഡ് തന്നെ ലഭ്യമാക്കണമെന്ന കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ വിതരണം തുടങ്ങിയാൽ ആദ്യ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർ, ഇതിനൊപ്പം മെഡിക്കൽ വിദ്യാർഥികൾ, ആശ അങ്കണവാടി പ്രവർത്തകർ ഇവർക്കാണ് ആദ്യം വാക്‌സിൻ നൽകുക. ഇതിനായി നാലരലക്ഷം വയൽ വാക്‌സിന് ലഭ്യമാക്കണം. ഇതിനൊപ്പം വയോജനങ്ങളേയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തിൽ രോഗ നിയന്ത്രണത്തിന് വാക്‌സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകൾ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായ കേരളത്തിൽ മരണനിരക്ക് കുറച്ച് നിർത്താനായതും വ്യാപനത്തിൻറെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയിൽ രോഗ വ്യാപനം കൂടുമെന്നുള്ള മുന്നറിയിപ്പും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ വാക്‌സിൻ വിതരണമെങ്ങനെ എന്നതിൽ കേന്ദ്രം നിലപാട് വ്യക്കമാക്കിയിട്ടില്ല. കൊവിഷീൽഡിനും കൊവാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയ കൊവിഷീൽഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
വാക്‌സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചു തീർക്കണം . വാക്‌സിൻ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങളും കേരളത്തിൽ സജ്ജമാണെന്നും അറിയിച്ചിട്ടുണ്ട്.