ആലപ്പാട്ടെ അശാസ്ത്രീയ ഖനനം: ഐ.ആർ.ഇ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് തേടണമെന്ന് കെ സി വേണുഗോപാൽ എം പി

Jaihind Webdesk
Wednesday, February 6, 2019

ആലപ്പാട്ടെ അശാസ്ത്രീയ ഖനനം മൂലം ഭൂമി കടലെടുത്തു പോവുകയും, മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും മൽസ്യ സമ്പത്തും നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അശാസ്ത്രീയവും, അനധികൃതവുമായ ഖനനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം പി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായി പാർലമെന്റിലെ മന്ത്രിയുടെ ചേംബറിൽ വെച്ച് കൂടികാഴ്ച നടത്തി. അശാസ്ത്രീയവും, അനധികൃതവുമായ ഖനനത്തെ സംബന്ധിച്ച് ഐ ആർ ഇ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് തേടുമെന്ന് കെ സി വേണുഗോപാൽ എം പിക്ക് മന്ത്രി ഉറപ്പു നൽകി. 43 വർഷമായി ആലപ്പാട് നടന്നു വരുന്ന അശാസ്ത്രീയമായ ഖനനം മൂലം 81 . 5 ഏക്കറോളം ഭൂമി കടലെടുത്തു പോവുകയും, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും, മൽസ്യ സമ്പത്തും നഷ്ടമാവുകയും ചെയ്തിട്ടുണ്ടെന്നു എം പി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

1968 ലാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ ആർ ഇ യും, സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ എം എം എൽ ലിമിറ്റഡും ആലപ്പാട് കരിമണൽ ഖനനം ആരംഭിക്കുന്നത്. കൊല്ലം ജില്ലയിലെ ചവറക്കും- ആലപ്പാടിനും ഇടയിൽ 23 കിലോമീറ്ററോളം ദൂരത്തിൽ കായലിനും കടലിനുമിടയിൽ കിടക്കുന്ന പ്രദേശം അവിടെ അധിവസിക്കുന്ന ജനങ്ങളുടെ കണ്മുന്നിൽ നാൾക്കുനാൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു എം പി ചൂണ്ടിക്കാണിച്ചു. സമുദ്ര തീരത്തെ പാരിസ്ഥിതിക സന്തുലനത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന മണൽത്തിട്ടകളും, കണ്ടൽ കാടുകളും, പവിഴപ്പുറ്റുകളും, അശാസ്ത്രീയ ഖനനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

കൂടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും, മൽസ്യ സമ്പത്തും നഷ്ടമാകാവുകയും, ജലസ്രോതസ്സുകൾ വറ്റി വരണ്ടു പോവുകയും ഉൾപ്പെടെയുള്ള കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ആലപ്പാടിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നു എം പി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അനധികൃതവും, അശാസ്തീയവുമായി ഖനനം നിറുത്തണമെന്നാവശ്യപ്പെട്ടു ആലപ്പാട്ടെ ജനങ്ങൾ 90 ദിവസത്തോളമായി സമരം നടത്തുകയാണെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും എം പി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങളെ ക്കുറിച്ചു ഐ ആർ ഇ ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡോ.ജിതേന്ദ്ര സിംഗ് ഉറപ്പു നൽകി.