കണ്ണൂർ കോട്ടയിലെ വിള്ളൽ: ‘വിമത’ ഭീഷണിയിൽ സിപിഎം പ്രതിരോധത്തിൽ; എം.വി. ഗോവിന്ദൻ മറുപടി പറയുമോ?

Jaihind News Bureau
Tuesday, March 17, 2026

കണ്ണൂർ: പാർട്ടി ഗ്രാമങ്ങളുടെ കരുത്തിൽ അജയ്യമായി നിലകൊള്ളുന്ന കണ്ണൂർ സിപിഎമ്മിൽ മുതിർന്ന നേതാക്കളുടെ കലാപം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദശാബ്ദങ്ങളോളം പാർട്ടിയെ നയിച്ച ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ അപ്രതീക്ഷിത പടിയിറക്കവും അദ്ദേഹം ഉയർത്തുന്ന രൂക്ഷമായ ആരോപണങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിത്തറ ഇളക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് പരസ്യമായ മറുപടി നൽകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയെ രക്ഷിച്ചെടുക്കാൻ പാർട്ടി നേതൃത്വം അവിശുദ്ധമായി ഇടപെട്ടു എന്ന ആരോപണം വീണ്ടും സജീവമായിരിക്കുകയാണ്. പാർട്ടിയിലെ സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടുകളും തുറന്നുകാട്ടുന്ന ടി.കെ. ഗോവിന്ദന്റെ നിലപാടുകൾക്ക് സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും സ്ഥാനാർത്ഥികളായി എത്തുന്നതോടെ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഈ ആഭ്യന്തര കലാപങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്റെ മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. വൈകിട്ട് 3:30-ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെ നീളുന്ന വമ്പിച്ച റോഡ് ഷോയിലൂടെ പാർട്ടി സംവിധാനം സജീവമാണെന്ന് തെളിയിക്കാനാണ് നീക്കം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി, വരും ദിവസങ്ങളിൽ നേരിട്ടുള്ള വോട്ടുചോദിക്കലുമായി രംഗത്തുണ്ടാകും.

തളിപ്പറമ്പിലും പയ്യന്നൂരിലും ഉയരുന്ന വെല്ലുവിളികളെ നിസ്സാരമായി കാണാൻ സി.പി.എമ്മിന് സാധിക്കില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി നേരിട്ടെത്തി ഈ മേഖലകളിൽ പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും. വിമത സ്വരങ്ങളെ അടിച്ചമർത്താനോ അതോ രാഷ്ട്രീയമായി പ്രതിരോധിക്കാനോ നേതൃത്വം ശ്രമിക്കുക എന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ കണ്ണൂർ രാഷ്ട്രീയത്തിന്റെ പോക്ക്.