
തളിപ്പറമ്പ്: ആറ് പതിറ്റാണ്ടുകാലം പാർട്ടിയുടെ കരുത്തായിരുന്ന ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനവും നേതൃത്വത്തിനെതിരായ വിമർശനങ്ങളും കണ്ണൂരിലെ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ വെല്ലുവിളികൾക്ക് പിന്നാലെ, തളിപ്പറമ്പിലെ മുതിർന്ന നേതാവായ ടി.കെ. ഗോവിന്ദൻ കൂടി വിമർശനങ്ങളുമായി രംഗത്തെത്തിയത് അണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും നേരിട്ട് ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് മറുപടി നൽകാനാവാതെ കുഴങ്ങുകയാണ് ജില്ലാ നേതൃത്വം.
മയ്യിൽ ഹൈസ്കൂളിലെ കെ.എസ്.എഫ് പ്രവർത്തനത്തിലൂടെ രാഷ്ട്രീയം ആരംഭിച്ച്, അടിയന്തരാവസ്ഥ കാലത്ത് എം.വി. ഗോവിന്ദൻ മാസ്റ്റർക്കൊപ്പം തളിപ്പറമ്പ് ഏരിയയിൽ സജീവമായിരുന്ന വ്യക്തിയാണ് ടി.കെ. ഗോവിന്ദൻ. 25-ാം വയസ്സിൽ കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറിയായും പിന്നീട് 20 വർഷക്കാലം ശ്രീകണ്ഠാപുരം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹത്തിന് 60 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. ഇത്രയും അനുഭവസമ്പത്തുള്ള നേതാവ് പാർട്ടി ഓഫീസിൻ്റെ പടിയിറങ്ങി നേതൃത്വത്തിൻ്റെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
സ്വജനപക്ഷപാതത്തിനും ക്രമക്കേടുകൾക്കും എതിരെയാണ് ഗോവിന്ദൻ മാസ്റ്റർ വിരൽ ചൂണ്ടുന്നത്. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തി മാത്രമല്ല, ഓഡിറ്റിംഗ് ഇല്ലാത്ത പാർട്ടിയുടെ പണപ്പിരിവിനെക്കുറിച്ചും തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അദ്ദേഹം തുറന്നടിച്ചു. വി. കുഞ്ഞികൃഷ്ണൻ ടി.ഐ. മധുസൂദനനെതിരെയായിരുന്നു ആരോപണമുന്നയിച്ചതെങ്കിൽ, ഗോവിന്ദൻ മാസ്റ്റർ സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെയാണ് നേരിട്ട് വിമർശനം തൊടുക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചന നേതൃത്വത്തിന് വലിയ തലവേദനയാണ് നൽകുന്നത്.
അതേസമയം, ഗോവിന്ദൻ മാസ്റ്ററുടെ വെല്ലുവിളി പാർട്ടിയെ ബാധിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ഇതിൻ്റെ ഭാഗമായി സാധാരണക്കാരായ പ്രവർത്തകരെ അണിനിരത്തി അദ്ദേഹത്തെ പ്രതിരോധിക്കാനാണ് നീക്കം. മാസ്റ്ററുടെ സ്വന്തം നാടായ മലപ്പട്ടത്ത് പാർട്ടി പ്രവർത്തകരെ ഇറക്കി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് ഇതിൻ്റെ സൂചനയാണ്. എന്നാൽ മുതിർന്ന നേതാവിൻ്റെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത് തടയാൻ പാർട്ടി നന്നേ പാടുപെടുകയാണ്.