രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് കമല്‍ ഹാസന്‍

Jaihind Webdesk
Saturday, December 24, 2022

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയില്‍ അണിചേർന്ന് ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോഴാണ് കമല്‍ ഹാസന്‍ യാത്രയുടെ ഭാഗമായത്. ഹരിയാനയിലെ പര്യടനം പൂർത്തിയാക്കിയാണ് പദയാത്ര ഡൽഹിയിൽ പ്രവേശിക്കുന്നത്. രാജ്യതലസ്ഥാനത്ത് വലിയ ആവേശം സൃഷ്ടിച്ചാണ് ഭാരത് ജോഡോ പദയാത്ര പര്യടനം തുടരുന്നത്.

ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു. ഇന്ന് രാവിലെ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യാത്രയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. 100 ദിവസത്തിലേറെ പിന്നിട്ട യാത്രയില്‍ ഇത് രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്. നേരത്തെ ഒക്ടോബറില്‍ യാത്ര കര്‍ണാടകയിലെത്തിയപ്പോഴാണ് സോണിയ രാഹുലിനൊപ്പം യാത്രയുടെ ഭാഗമായിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിംഗ് ഹൂഡ, കുമാരി ഷെല്‍ജ, രണ്‍ദീപ് സിംഗ് സുര്‍ജേവാല തുടങ്ങിയ നേതാക്കളും ശനിയാഴ്ച രാജ്യതലസ്ഥാനത്ത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു.

കഴിഞ്ഞ സെപ്റ്റംബർ 07 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 9 സംസ്ഥാനങ്ങള്‍ പിന്നിട്ട് ജനലക്ഷങ്ങള്‍ക്ക് ആവേശമായി പ്രയാണം തുടരുകയാണ്. 108 ദിവസം പിന്നിടുമ്പോള്‍ 9 സംസ്ഥാനങ്ങളും 46 ജില്ലകളും പിന്നിട്ട് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ 8 സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര രാജ്യതലസ്ഥാനത്ത് പ്രവേശിച്ചത്. രാജ്യത്ത് വലിയ ചലനം സൃഷ്ടിച്ചാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ അജണ്ടകള്‍ക്കെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യാത്ര ഇന്ത്യയൊട്ടാകെ പ്രയാണം നടത്തുന്നത്.

പിന്നിടുന്ന ഓരോ കേന്ദ്രങ്ങളിലും ആർത്തലച്ചെത്തുന്ന ജനസമുദ്രം യാത്രയെ ജനം എത്രത്തോളം ആവേശത്തോടെ സ്വീകരിക്കുന്നു എന്നതിന്‍റെ നേർസാക്ഷ്യമായി മാറുന്നു. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടുന്ന യാത്ര കശ്മീരില്‍ സമാപിക്കുന്നതോടെ വലിയ ഒരു മാറ്റത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.