
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇരിക്കൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ ആവേശക്കൊടുമുടിയിലാണ്. നിലവിലെ എം.എൽ.എ സജീവ് ജോസഫ് വീണ്ടും ജനവിധി തേടുന്നത് മണ്ഡലത്തിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. വികസനത്തുടർച്ച എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തവണ യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്.
പ്രചാരണത്തിന്റെ ആദ്യഘട്ടമായി ശ്രീകണ്ഠാപുരം നഗരത്തിൽ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ കൂറ്റൻ റോഡ് ഷോ സംഘടിപ്പിച്ചു. ഓടത്തുപാലത്ത് നിന്നും ആരംഭിച്ച പ്രകടനം വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ നഗരം ചുറ്റി കോൺഗ്രസ് ഓഫീസിന് മുന്നിൽ സമാപിച്ചു. മലയോര ജനതയുടെ ഹൃദയം കവർന്നുകൊണ്ടുള്ള പ്രചാരണത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ഇരിക്കൂർ ഇത്തവണ യു.ഡി.എഫിനെ നെഞ്ചേറ്റുമെന്ന് സജീവ് ജോസഫ് പ്രതികരിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്യു കുന്നപ്പള്ളിയെ എൽ.ഡി.എഫ് രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയും മത്സരരംഗത്തുണ്ട്.